ഇന്ത്യയുടെ ആത്മാവ് കറുത്ത രാഷ്ട്രീയത്തിലേക്ക് വീണു: മോദിയുടെ വിജയത്തില്‍ ആശങ്കയോടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍

Jaihind Webdesk
Friday, May 24, 2019

ഇന്ത്യയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി അധികാരത്തിലേക്ക് വീണ്ടും എത്തുന്ന നരേന്ദ്രമോദിയെ വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമമായ ദി ഗാര്‍ഡിയന്‍. ‘ ഇന്ത്യയുടെ ആത്മാവ് കറുത്ത രാഷ്ട്രീയത്തിലേക്ക് വീണു’ എന്നാണ് ഗാര്‍ഡിയന്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ഫലത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ‘സ്വതന്ത്ര ഇന്ത്യയുടെ സവിശേഷതയായ ബഹു രാഷ്ട്രീയ ജനാധിപത്യത്തിന്’ വെല്ലുവിളിയായാണ് മോദിയുടെ പ്രധാനമന്ത്രി പദത്തെ ഗാര്‍ഡിയന്‍ എഡിറ്റോറിയലില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

‘വിഭാഗീയതയുടെ മുഖമായ എന്നാല്‍ ഊര്‍ജ്ജസ്വലനായ കാമ്പയിനര്‍’ മോദിയുടെ വിജയം തെറ്റായ പ്രചാരണത്തിന്റെയും സമൂഹത്തില്‍ സൃഷ്ടിച്ച വിഘടനവാദത്തിന്റെയും ഫലമായിട്ടാണെന്ന് എഡിറ്റോറിയല്‍ പറയുന്നു. കോണ്‍ഗ്രസും നെഹ്‌റു-ഗാന്ധി കുടുംബവും മോദിയെ പരാജയപ്പെടുത്താന്‍ ‘ഗൗരവപൂര്‍വ്വമായ പുനര്‍ചിന്ത’ നടത്തണമെന്നും ഗാര്‍ഡിയന്‍ നിരീക്ഷിക്കുന്നു.

ഹൈന്ദവ ദേശീയതയില്‍ ഊന്നിയ മോദിയുടെ നീക്കങ്ങള്‍ ഇന്ത്യയെന്ന മതേതര രാജ്യത്തിന് വെല്ലുവിളിയാണ്. ഉന്നതജാതി ഹൈന്ദവതയും, കോര്‍പ്പറേറ്റുകള്‍ക്ക് സാമ്പത്തിക വിജയം സമ്മാനിക്കുന്നതും, സംസ്‌കാരിക വീഴ്ച്ചക്കും, സ്ത്രീവിരുദ്ധത വര്‍ദ്ധിപ്പിക്കുന്നതിലേക്കും രാജ്യത്തിന്റെ ഭരണഘടന സ്ഥാപനങ്ങള്‍ക്കും വെല്ലുവിളി ഉയര്‍ത്തിയുമാണ് മോദി നേട്ടം കൊയ്തത് – ഗാര്‍ഡിയന്‍ എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു.

മുസ്ലിംകള്‍ രാഷ്ട്രീയ അനാഥത്വത്തിലേക്കാണ് നീങ്ങുന്നത്. പാര്‍ലമെന്റ് കുറഞ്ഞുവരുന്ന സീറ്റ് നില ഇതിന് തെളിവാണ്. ഹൈന്ദവ രാഷ്ട്രീയം രണ്ടാംകിട പൗരന്‍മാരായാണ് കൈകാര്യം ചെയ്യുന്നത്. ഇത്തവണയും ഇന്ത്യയെ പാക്കിസ്ഥാനുമായുള്ള യുദ്ധത്തിലേക്ക് തള്ളിവിടാനുള്ള സാധ്യതയും ഗാര്‍ഡിയന്‍ പങ്കുവെക്കുന്നു.

‘തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഇന്ത്യന്‍ മുസിംകളെ ചിതലുകളോട് ഉപമിച്ച് മോദിയുടെ വലംകൈ അപകീര്‍ത്തിപ്പെടുത്തിയിരുന്നു. എങ്കിലും മോദിയുടെ ഈ വിജയത്തെ ആശ്ചര്യകരമായ വിജയമല്ലാ എന്നും. 2017 ലെ അഭിപ്രായ സര്‍വ്വേകളില്‍ ഇന്ത്യക്കാര്‍ മികച്ച പിന്തുണയാണ് മോദിക്ക് നല്‍കിയിരുന്നതെന്നും ഗാര്‍ഡിയന്‍ എഴുതി.