ഇന്ത്യ-വിന്‍ഡീസ് മത്സരത്തിന്‍റെ ടിക്കറ്റ് വില്‍പന 17ന് തുടങ്ങും

Jaihind Webdesk
Saturday, October 13, 2018

നവംബര്‍ ഒന്നിന് തിരുവനന്തപുരം സ്‌പോർട്സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മൽസരത്തിന്‍റെ ടിക്കറ്റ് വില്‍പന ഈ മാസം 17ന് ആരംഭിക്കും. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് വില്‍പന. 1000, 2000, 3000 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. പേടിഎമ്മുമായി സഹകരിച്ചാണ് ടിക്കറ്റ് വിൽപന.

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ അഞ്ചാം മത്സരമാണ് തിരുവനന്തപുരം കാര്യവട്ടം സ്പോട്സ് ഹബ്ബിൽ വെച്ച് നടക്കുന്നത്. മൽസരത്തിന്‍റെ ടിക്കറ്റ് വില്‍പന ഈ മാസം 17ന് ആരംഭിക്കും. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് വില്‍പന. 1000, 2000, 3000 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. പേടിഎമ്മുമായി സഹകരിച്ചാണ് ടിക്കറ്റ് വിൽപന.
ഓണ്‍ലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മൊബൈലിലെ ടിക്കറ്റ് പകർപ്പ് ഉപയോഗിച്ചോ ബുക്ക് ചെയ്തതിന്‍റെ പ്രിന്‍റുമായോ സ്‌റ്റേഡിയത്തിനകത്ത് പ്രവേശിക്കാം.

പ്രളയക്കെടുതിയിൽ നിന്ന് കരകയറുന്ന കേരളത്തിനായി മത്സര വരുമാനത്തിന്‍റെ പങ്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും. കുടുംബശ്രീ, ജയില്‍വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാകും മത്സരദിനത്തിൽ സ്‌റ്റേഡിയത്തിലേക്കുള്ള ഭക്ഷണം വിതരണം ചെയ്യുക. ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം സ്റ്റേഡിയത്തിൽ പൂർണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കും.

സ്‌പോര്‍ട്സ് ഹബ്ബില്‍ പുതുതായി കോര്‍പറേറ്റ് ബോക്‌സുകള്‍ നിര്‍മിച്ചു. കളിക്കാര്‍ക്കായി പ്രത്യേക മുറികളും സജ്ജീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പടെയുള്ള പ്രമുഖരും കളി കാണാനെത്തും.

ഒക്ടോബർ 30ന് ഉച്ചയോടെ ജെറ്റ് എയര്‍വേസിന്‍റെ വിമാനത്തില്‍ ഇരുടീമുകളും തിരുവനന്തപുരത്തെത്തും. പിറ്റേന്ന് രാവിലെ വെസ്റ്റ് ഇൻഡീസും ഉച്ചകഴിഞ്ഞ് ഇന്ത്യയും സ്‌പോര്‍ട്സ് ഹബ്ബില്‍ പരിശീലനം നടത്തും. കോവളത്തെ സ്വകാര്യ ഹോട്ടലിലാണ് ഇരു ടീമുകള്‍ക്കും താമസം ഒരുക്കിയിരിക്കുന്നത്. മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. കെ.സി.എ ക്യൂറേറ്റര്‍ ബിജുവിന്‍റെ നേതൃത്വത്തില്‍ പിച്ച് നിര്‍മാണം അവസാന ഘട്ടത്തിലാണ്.