ആന്തൂര്‍ നഗരസഭ പരിധിയിൽ നിയമം ലംഘിച്ച് കൊണ്ട് മന്ത്രി ഇ.പി ജയരാജന്‍റെ മകന്‍റെ റിസോർട്ട് നിർമ്മാണം . വ്യാപകമായി കുന്നുകള്‍ ഇടിച്ച് നിരത്തിയാണ് റിസോർട്ടും, ആയുർവേദ സുഖചികിത്സാ കേന്ദ്രവും നിർമ്മിക്കുന്നത് . ഇ.പി ജയരാജന്‍റെ മകന്‍ പി.കെ ജെയ്സന്‍ ചെയര്‍മാനായ സ്വകാര്യ കമ്പനിയാണ് നിയമങ്ങള്‍ കാറ്റില്‍ പറത്തി കുന്നുകള്‍ ഇടിച്ച് കെട്ടിടം നിർമ്മിക്കുന്നത്. നിസ്സാര കാര്യങ്ങൾ പറഞ്ഞ് പ്രവാസി വ്യവസായിയായ സാജന്‍റെ കൺവെൻഷൻ സെന്‍ററിന് അനുമതി നിഷേധിച്ച ആന്തുർ നഗരാസഭാ അധികാരികളുടെ മൗന സമ്മതത്തോടെയാണ് റിസോർട്ട് നിർമ്മാണം തകൃതിയായി നടക്കുന്നത്. വിവിധ പരിസ്ഥിതി സംഘടനകൾ ഇതിനെതിരെ പരാതി നൽകിയെങ്കിലും നഗരസഭ നടപടി എടുത്തില്ല.
സി.പി.എം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയിലെ നാലാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഉടുപ്പക്കുന്നിലാണ് അനധികൃതമായി കുന്നിടിച്ച് കെട്ടിട നിർമ്മാണം പുരോഗമിക്കുന്നത്. പ്രദേശത്തെ ഒന്‍പതര ഏക്കര്‍ കുന്ന് ഇടിച്ചാണ് റിസോര്‍ട്ട് നിര്‍മ്മാണം പുരോഗമിക്കുന്നത്.
കണ്ണൂര്‍ ആയുര്‍വ്വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയാണ് ആയുര്‍വ്വേദ റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിനായി പ്രദേശത്തെ കുന്നുകള്‍ ഇടിച്ച് നിരത്തി കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്. സി.പി.എം കേന്ദ്ര കമ്മറ്റി അംഗം ഇ.പി ജയരാജന്‍റെ മകന്‍ പുതുശേരി കോറോത്ത് ജയ്സനാണ് കമ്പനിയുടെ ചെയര്‍മാന്‍.കമ്പനിയുടെ 2500 ഓഹരികള്‍ ജയ്സന്‍റെ പേരിലുണ്ടന്ന് ഇവര്‍ സമര്‍പ്പിച്ച മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ പറയുന്നു. 2014 ഡിസംബര്‍ 9ന് രജിസ്ട്രര്‍ ചെയ്ത ഈ കമ്പനി രണ്ടര വര്‍ഷം മുന്‍പാണ് വെളളിക്കീല്‍ റോഡിന് ഇടത് വശത്തുളള ഒന്‍പതര ഏക്കര്‍ കുന്ന് വിലക്ക് വാങ്ങുന്നത്. ആയുവ്വേദ സുഖചികിത്സാ കേന്ദ്രം, തിരുമ്മല്‍ കേന്ദ്രം, ആയുര്‍വ്വേദ റിസോര്‍ട്ട്, ഉദ്യാനവും ഓഡിറ്റോറിയം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഇവിടെ നിര്‍മ്മിക്കുന്നത്. . ഇടിച്ച് നിരത്തിയ കുന്നിൻ മുകളിൽ കെട്ടിട നിർമ്മാണം പുരോഗമിക്കുകയാണ്.
അതീവ പരിസ്ഥിതി പ്രാധാന്യമുളള ഉടുപ്പക്കുന്നിൽ ഭൂമിയുടെ സ്വാഭാവിക ഘടന മാറ്റി കൊണ്ട് മണ്ണെടുത്ത് കെട്ടിടം നിർമ്മിക്കുന്നതിനെതിരെ ‘ ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കം പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ആന്തുർ നഗരസഭാ അധികൃതർക്കും ജില്ലാ കലക്ടർക്കും വിശദമായ പരാതി നൽകിട്ടും നടപടി എടുക്കുന്നതിനൊ, പരാതി പരിശോധിക്കുന്നതിനോ ജില്ലാ ഭരണകൂടം തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. സ്വകാര്യ വ്യക്തികൾ ഭൂമി വ്യാപകമായി ഏറ്റെടുക്കാൻ ആരംഭി ച്ചപ്പോൾ പ്രദേശവാസികളുടെ എതിർപ്പ് ഉണ്ടായിരുന്നു. എന്നാൽ ഇ പി ജയരാജൻ ഇടപെട്ട് പ്രദേശവാസികളുടെ എതിർപ്പ് ഇല്ലാതാക്കിയാണ് കെട്ടിട നിർമ്മാണം ആരംഭിച്ചത്. ആന്തൂർ നഗരസഭയുടെ അനുഗ്രഹാശിസ്സുകളോടെ നിയമങ്ങൾ എല്ലാ കാറ്റിൽ പറത്തി കൊണ്ടാണ് നിർമ്മാണ പ്രവൃത്തി പുരോഗമിക്കുന്നത്. മന്ത്രി പുത്രനായ ജയ്സന് നഗരസഭയുടെ എതിർപ്പില്ലാതെ നിർമ്മാണ പ്രവൃത്തി തുടരാനും കഴിയുന്നു.
പ്രവാസി വ്യവസായിയുടെ കൺവെൻഷൻ സെന്‍ററിന് നിസ്സാര കാര്യങ്ങൾ പറഞ്ഞ് അനുമതി നിഷേധിച്ച ആന്തൂർ നഗരസഭയാണ് മന്ത്രി പുത്രന്‍റെ നിയമലം ലംഘനത്തിന് കൂട്ട് നിൽക്കുന്നത്.
https://www.youtube.com/watch?v=HScjXM3BraE&feature=youtu.be