മറിയക്കുട്ടിക്ക് പെന്‍ഷന്‍ നല്‍കിയേതീരൂവെന്ന് ഹൈക്കോടതി; മറ്റ് കാര്യങ്ങള്‍ക്ക് പണം ചെലവാക്കാന്‍ സര്‍ക്കാരിനുണ്ടെന്നും വിമര്‍ശനം

Jaihind Webdesk
Thursday, December 21, 2023


പെന്‍ഷന്‍ മുടങ്ങിയിതിനെതിരെ മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. മറിയക്കുട്ടിക്ക് പെന്‍ഷന്‍ നല്‍കിയേ തീരുവെന്ന് കോടതി പറഞ്ഞു.അല്ലെങ്കില്‍ മൂന്ന് മാസത്തെ മറിയക്കുട്ടിയുടെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം. മറ്റ് കാര്യങ്ങള്‍ക്ക് പണം ചെലവാക്കാന്‍ സര്‍ക്കാരിനുണ്ട്.പണം കൊടുക്കാന്‍ വയ്യെങ്കില്‍ മരുന്നിന്റെയും ആഹാരത്തിന്റെയും ചെലവെങ്കിലും കൊടുക്കൂവെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. വിധവാപെന്‍ഷന്‍ കുടിശിക വേണമെന്നാവശ്യപ്പെട്ട് അടിമാലി സ്വദേശിനി മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ ,കേന്ദ്ര വിഹിതം കിട്ടിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി. ക്രിസ്മസിന് പെന്‍ഷന്‍ ചോദിച്ചു വന്നത് നിസാരം ആയി കാണാന്‍ ആവില്ലെന്ന് കോടതി പറഞ്ഞു, 78 വയസ്സുള്ള സ്ത്രീയാണെന്ന് കോടതി സൂചിപ്പിച്ചു. വേറെ വരുമാനമൊന്നുമില്ലെന്ന് മറിയക്കുട്ടിയുടെ അഭിഭാഷകന്‍ പറഞ്ഞു. 1600 രൂപയല്ലെ ചോദിക്കുന്നുളളു എന്ന് കോടതി ആരാഞ്ഞു. മറിയക്കുട്ടിയുടെ പരാതി ആര് കേള്‍ക്കുമെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. സര്‍ക്കാരിന്റെ കയ്യില്‍ പണം ഇല്ലെന്ന് പറയരുതെന്ന് കോടതി ആവശ്യപ്പെട്ടു.