‘ഗോപിനാഥ് മുണ്ടെയും ഗൌരി ലങ്കേഷും കൊല്ലപ്പെട്ടത് EVM തിരിമറിയെക്കുറിച്ച് അറിയാമായിരുന്നതിനാല്‍’ – ഹാക്കറുടെ വെളിപ്പെടുത്തല്‍

Jaihind Webdesk
Monday, January 21, 2019

2014ല്‍ ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ തിരിമറിയെക്കുറിച്ച് അറിയാമായിരുന്നതിനാലെന്ന് അമേരിക്കന്‍ ഹാക്കറുടെ വെളിപ്പെടുത്തല്‍. 2014 ല്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ വന്‍‌ അട്ടിമറി നടന്നതായും സയ്ദ് ഷൂജ എന്ന യു.എസ് സൈബര്‍വിദഗ്ധന്‍ വെളിപ്പെടുത്തി. ഇന്ത്യയിലെ വോട്ടിംഗ് മെഷീനുകളുടെ രൂപകല്‍പനയില്‍ താന്‍ ഇടപെട്ടിരുന്നു എന്നും ഷൂജ വ്യക്തമാക്കി. യൂറോപ്പിലെ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ സംഘടിപ്പിച്ച സെമിനാറിലായിരുന്നു ഹാക്കറുടെ വെളിപ്പെടുത്തല്‍.

ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെടാന്‍ കാരണം അദ്ദേഹത്തിന് വോട്ടിംഗ് യന്ത്രത്തിലെ തിരിമറിയെക്കുറിച്ച് അറിയാമായിരുന്നതിനാലാണ്. ഇക്കാര്യം വെളിപ്പെടുത്താനിരിക്കെയാണ് മുണ്ടെ കൊല്ലപ്പെട്ടത് – ഷൂജ പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തി ദിവസങ്ങൾ പിന്നിടുമ്പോഴായിരുന്നു മന്ത്രിസഭയിൽ അംഗമായിരുന്ന ഗോപിനാഥ് മുണ്ടെ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. 2014 മെയ് 26നാണ് മോദി മന്ത്രി സഭയിൽ ഗ്രാമ വികസന മന്ത്രിയായി ഗോപിനാഥ് മുണ്ടെ സത്യ പ്രതിജ്ഞ ചെയ്യുന്നത്. ക‍ൃത്യം ഒരാഴ്ച കഴിയുന്ന ദിവസത്തിൽ ജൂൺ 3 നുണ്ടായ വാഹനാപകടത്തിൽ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. ഡൽഹിയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. മുണ്ടെ സഞ്ചരിച്ചിരുന്നു അംബാസിഡർ കാറിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു.

മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിനും വോട്ടിംഗ് യന്ത്രത്തിലെ തിരിമറികളെക്കുറിച്ച് അറിയാമായിരുന്നു. അവര്‍ കൊല്ലപ്പെടാനുണ്ടായ കാരണവും ഇതുതന്നെ – ഷൂജ തുടര്‍ന്നു.

ലണ്ടനിൽ നടന്ന പരിപാടിയിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യുന്നത് എങ്ങനെയെന്നും ഹാക്കർ പ്രദര്‍ശിപ്പിച്ചു. 2014 തെരഞ്ഞെടുപ്പില്‍ താന്‍ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്തിട്ടുണ്ടെന്നും സയ്ദ് ഷൂജ വെളിപ്പെടുത്തി. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ ബി.ജെ.പിയെ റിലയന്‍‌സ് ജിയോ സഹായിച്ചെന്നും ഷൂജ പറഞ്ഞു.

ഏതായാലും രാജ്യം ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന വേളയില്‍ ഹാക്കറുടെ വെളിപ്പെടുത്തലുകള്‍ വളരെയേറെ ഗൌരവത്തോടെ കാണേണ്ടതും തുടര്‍ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നതുമാണെന്ന കാര്യത്തില്‍ സംശയമില്ല.