‘സ്വർണ്ണക്കടത്ത് ആസൂത്രകയ്ക്ക് സുരക്ഷ ഒരുക്കിയത് ആര്? മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കണം’ : കെ.പി അനില്‍കുമാർ

Jaihind News Bureau
Monday, July 6, 2020

 

സ്വര്‍ണ്ണക്കടത്ത് കേസിലെ ആസൂത്രകയ്ക്ക് സുരക്ഷാകവചം ഒരുക്കിയത് ആരെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍. നിരവധി കേസുകളില്‍ പ്രതിയാക്കപ്പെട്ട ഒരാള്‍ക്ക് എങ്ങനെയാണ് ഐ.ടി വകുപ്പില്‍ ജോലി നല്‍കിയതെന്നും ഇതിനായി ആരാണ് ഇടപ്പെട്ടതെന്നും അദ്ദേഹം ചോദിച്ചു. കൊള്ളക്കാര്‍ക്കും കച്ചവട ദല്ലാളന്‍മാര്‍ക്കും യഥേഷ്ടം വിഹരിക്കാവുന്ന കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്നും ഇതില്‍ മുഖ്യമന്ത്രിയുടെ പങ്ക് എന്താണെന്ന് വ്യക്തമാക്കണമെന്നും കെ.പി അനില്‍കുമാർ ആവശ്യപ്പെട്ടു.

ഇടപാടില്‍ ഐ.ടി സെക്രട്ടറിയുടെ പങ്കെന്താണെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐ.ടി വകുപ്പിലെ കാര്യങ്ങള്‍ പോലും അറിയാത്ത മുഖ്യമന്ത്രി എങ്ങനെയാണ് സംസ്ഥാനം ഭരിക്കുക എന്നും അദ്ദേഹം ചോദിച്ചു. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നത്. നിഷ്പക്ഷമായ അന്വേഷണത്തിലൂടെ മാത്രമേ യഥാര്‍ത്ഥ ചിത്രം പുറത്തുവരൂ. സി.പി.എം ഉന്നതരുടെയും സർക്കാര്‍ കേന്ദ്രങ്ങളുടെയും പങ്ക് വ്യക്തമാകണമെങ്കില്‍ കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കണമെന്നും കെ.പി അനില്‍കുമാർ പറഞ്ഞു.

സര്‍ക്കാരിലും നയതന്ത്രതലത്തിലും ഇടപെടാന്‍ കഴിയുന്ന ഉന്നത ബന്ധമില്ലാതെ ഇത്തരമൊരു വലിയ സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്താന്‍ സാധ്യമല്ല. ഈ സംഭവത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്നും മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ആരോപണ വിധേയനായ ഐ.ടി സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിന്നും മാറ്റിനിര്‍ത്തി അന്വേഷണത്തെ നേരിടാന്‍ തയാറാകണമെന്നും അനില്‍കുമാര്‍ പറഞ്ഞു.