വിസര്‍ജ്ജ്യം തുപ്പി വീണ്ടും മന്ത്രി ജി.സുധാകരന്‍; ഷാനിമോള്‍ ഉസ്മാനെതിരായ ‘പൂതന’ പ്രയോഗത്തിനെതിരെ വ്യാപക പ്രതിഷേധം

അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെ പൂതനയെന്ന് വിളിച്ച് അപമാനിച്ച് മന്ത്രി ജി.സുധാകരന്‍. തൈക്കാട്ടുശേരിയില്‍ നടന്ന കുടുംബയോഗത്തിലായിരുന്നു എതിർപക്ഷത്തിന് നേരെ നികൃഷ്ടമായ പ്രയോഗങ്ങള്‍ മന്ത്രി നടത്തിയത്.

പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന് പറഞ്ഞ ജി സുധാകരന്‍ കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു.ഡി.എഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും ആരോപിച്ചു. കഴിഞ്ഞ തവണ 38,000 വോട്ടിന് തോറ്റപ്പോഴും സി.ആര്‍ ജയപ്രകാശ് കള്ളം പറഞ്ഞല്ല വോട്ട് ചോദിച്ചതെന്നും ഇത്തവണ എറണാകുളത്ത് നിന്ന് കുറച്ച് സുഹൃത്തുക്കളെ കൊണ്ടുവന്ന് കള്ളപ്രചാരണം നടത്തുകയാണ്. വീണ്ടും അരൂരില്‍ ഒരു ഇടത് എം.എല്‍.എയാണ് ഉണ്ടാവേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം ജി സുധാകരന്‍റെ പ്രസത്ഥാവന സ്ത്രീത്വത്തോടുള്ള അപമാനവും, സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഇലക്ഷൻ കമ്മീഷന് പരാതി നൽകി.

മന്ത്രിയുടെ അവഹേളനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. നവോത്ഥാനവും സ്ത്രീസംരക്ഷണവും ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന സര്‍ക്കാരിലെ അംഗമായ മന്ത്രി തന്നെ കുടുംബ സദസ്സുകള്‍ക്ക് മുന്നില്‍ നടത്തിയ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശത്തിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലും ചര്‍ച്ച രൂക്ഷമാവുകയാണ്.

Comments (0)
Add Comment