ഡോ. വന്ദനാ ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി മറ്റന്നാള്‍

Jaihind News Bureau
Tuesday, March 17, 2026

കൊല്ലം: കേരള മനസാക്ഷിയെ നടുക്കിയ ഡോക്ടര്‍ വന്ദനാ ദാസ് കൊലക്കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായും കോടതി വ്യക്തമാക്കി. പ്രതിക്കുള്ള ശിക്ഷാവിധി മറ്റന്നാള്‍ പ്രസ്താവിക്കും.

2023 മെയ് 10ന് പുലര്‍ച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. പൂയപ്പള്ളി പൊലീസ് വൈദ്യപരിശോധനയ്ക്കായി എത്തിച്ച കുടുവട്ടൂര്‍ സ്വദേശി സന്ദീപ്, ആശുപത്രിയിലെ പരിശോധനാ മുറിയിലുണ്ടായിരുന്ന സര്‍ജിക്കല്‍ കത്രിക ഉപയോഗിച്ച് ഡോക്ടര്‍ വന്ദനയെയും പോലീസുകാരെയും ആക്രമിക്കുകയായിരുന്നു. മാരകമായി മുറിവേറ്റ വന്ദന കൊല്ലപ്പെടുകയായിരുന്നു.

കേസില്‍ 70ലധികം സാക്ഷികളെ വിസ്തരിച്ചു. 207 രേഖകളും 22 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണ്ണായകമായി. സ്‌കൂള്‍ അധ്യാപകനായിരുന്ന പ്രതി, സമൂഹത്തിന് മാതൃകയാകേണ്ട വ്യക്തിയായിരുന്നിട്ടും ചെയ്തത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതുകൊണ്ടുതന്നെ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.