കൊച്ചി : രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് വിട്ടയച്ചു. ക്ലീൻ ചിറ്റ് നൽകാതെ വിട്ടയച്ച ശിവശങ്കറിനെ ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പതിനൊന്ന് മണിക്കൂർ വീതമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരിൽ ഒരാളുമായ എം ശിവശങ്കറിനെ കൊച്ചി കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്തത്. 2017 ൽ യു.എ.ഇ കോൺസുലേറ്റ് വഴിയെത്തിയ ഈന്തപ്പഴം വിതരണം ചെയ്ത സംഭവവുമായി ബന്ധപ്പെട്ടും സ്വർണ്ണക്കടത്തിനെ കുറിച്ചുമാണ് കസ്റ്റംസ് ശിവശങ്കറിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞത്. ചൊവ്വാഴ്ച രാവിലെ കൊച്ചി കസ്റ്റംസ് ഓഫീസിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവശങ്കറിനോട് ആവശ്യപ്പട്ടിട്ടുണ്ട്.
ശിവശങ്കർ ഫോൺ വഴി നൽകിയ നിർദ്ദേശത്തെ തുടർന്നാണ് ഈന്തപ്പഴം വിതരണം ചെയ്തതെന്ന് 2017 ൽ സാമൂഹ്യ നീതി വകുപ്പിന്‍റെ ഡയറക്ടറായിരുന്ന ടി.വിഅനുപമ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. ശിവശങ്കറിനെ ചോദ്യം ചെയ്യുന്ന അതേസമയം തന്നെ ജയിലിൽ സ്വപ്നാ സുരേഷ്, സന്ദീപ്, സരിത് എന്നിവരേയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷണ സംഘം ശിവശങ്കറിൽ നിന്ന് ചോദിച്ചറിഞ്ഞു. നേരത്തെ രണ്ട് തവണ ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു എങ്കിലും ഇത്തവണ ഡിജിറ്റൽ തെളിവുകൾ നിരത്തിയായിരുന്നു കസ്റ്റംസിന്‍റെ ചോദ്യം ചെയ്യൽ. പ്രതികളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും വിദേശത്ത് നടന്ന ഗൂഢാലോചനയെ കുറിച്ചും ശിവശങ്കറിന് അറിവുണ്ടായിരുന്നോ എന്ന കാര്യമാണ് കസ്റ്റംസ് ചോദിച്ചറിഞ്ഞത്.
ചൊവ്വാഴ്ച നടക്കുന്ന ചോദ്യം ചെയ്യല്‍ ശിവശങ്കറിനു നിര്‍ണായകമാണെന്നാണ് ലഭിക്കുന്ന സൂചന. വാട്ട്സ്ആപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനമാക്കിയാവും ചോദ്യം ചെയ്യല്‍. ഇതുവരെയുള്ള ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ നല്കിയ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. നിലവിൽ ക്ലീന്‍ചിറ്റ് നൽകാതെയാണ് ശിവശങ്കറിനെ വിട്ടയച്ചത്. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുമായുള്ള ദുരൂഹ ബന്ധങ്ങള്‍, പണമിടപാടുകള്‍, ലൈഫ് മിഷന്‍ കരാറിലെ ഇടപെടല്‍, നികുതിയടക്കാതെയെത്തിയ 17,000 കിലോ ഈന്തപ്പഴ വിതരണത്തിനായുള്ള നീക്കങ്ങള്‍ എന്നിവയാണ് ശിവശങ്കറിനെ സംശയത്തിന്‍റെ നിഴലിലാക്കുന്നത്.