പ്രവാസി വ്യവസായിയുടെ ആത്മഹത്യാ വിവാദത്തിനിടെ സിപിഎം കണ്ണൂർ ജില്ല കമ്മിറ്റി യോഗം ഇന്ന്

Jaihind Webdesk
Saturday, June 29, 2019

പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെ സി പി എം കണ്ണൂർ ജില്ല കമ്മിറ്റി യോഗം ഇന്ന് . പ്രവാസിയുടെ ആത്മഹത്യയെ ചൊല്ലി നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമായതിനിടെയാണ് ജില്ല കമ്മിറ്റി യോഗം ചേരുന്നത്. പ്രവാസിയുടെ ആത്മഹത്യയിൽ സംസ്ഥാന കമ്മറ്റിയുടെ നിലപാടിന് വിരുദ്ധമായി പി.ജയരാജൻ ഒരു മലയാളം വാരികയിൽ അഭിമുഖം നൽകിയതിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റി യോഗം.

ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിന് തുടർച്ചയായാണ് ജില്ലാ കമ്മിറ്റി യോഗം ചേരുന്നത്. പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ സി പി എം നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ജില്ലാ കമ്മിറ്റി യോഗം ചേരുന്നത്.ഇന്നലെ നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പ്രവാസി വ്യവസായിയുടെ ആത്മഹത്യ ഉന്നയിക്കപ്പെട്ടെങ്കിലും അതിനെ പറ്റി ചർച്ച ഉണ്ടായില്ല. വിഷയത്തിൽ
കണ്ണൂരിൽ നിന്നുള്ള സംസ്ഥാന നേതാക്കളുടെ നിലപാടിനോട് വിയോജിച്ചാണ് മുൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ നിൽക്കുന്നത്. .
സാജന്റ ആത്മഹത്യയ്ക്ക് കാരണം ആന്തൂർ നഗരസഭാധ്യക്ഷ പി.കെ.ശ്യാമളയുടെ കടുംപിടുത്തമാണെന്നാക്ഷേപം പാർട്ടിയ്ക്ക് അകത്തും,പുറത്തും ശക്തിപ്പെടുന്നതിനിടെയാണ് ജില്ല കമ്മിറ്റി യോഗം ചേരുന്നത്.

ആന്തൂർ വിഷയത്തിൽ ജില്ലയിലെ സി.പി.ഐ.എം രണ്ട് തട്ടിലാണ്. നഗരസഭ അദ്ധ്യക്ഷ പി.കെ ശ്യാമളയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുന്നവരും അല്ലാത്തവരും എന്ന രീതിയിലാണ് നേതാക്കൾ നിൽക്കുന്നത്. പ്രവാസി വ്യവസായി ആത്മ ഹത്യ ചെയ്ത സംഭവത്തിൽ നഗരസഭ ചെയർപേഴ്‌സൻ പി.കെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് പി.ജയരാജനും,പി.കെ.ശ്യാമള രാജി സന്നദ്ധത അറിയിച്ചെന്ന് എം.വി.ജയരാജനും പറഞ്ഞിരുന്നു.എന്നാൽ സംസ്ഥാന നേതൃത്വം ഇരുവരുടെയും നിലപാട് തള്ളിക്കളഞ്ഞു.വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സമിതി യോഗത്തിൽ ജെയിംസ് മാത്യു എം എൽ എ എം.വി.ഗോവിന്ദനെ വിമർശിച്ച് രംഗത്ത് വന്നതായി വാർത്ത വരികയും പിന്നീട് ആ വാർത്ത ജയിംസ് മാത്യു നിഷേധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജില്ല കമ്മിറ്റി യോഗം ചേരുന്നത്.

നേതാക്കൻമാർക്കിടയിലെ ഈ ഭിന്നത പ്രാദേശിക തലത്തിലേക്കും വ്യാപിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം ആന്തൂർ നഗരസഭ വൈസ് ചെയർമാനും,ബക്കളം ലോക്കൽ കമ്മറ്റി അംഗവുമായ കെ.ഷാജു പാർട്ടി നിലപാടിനെ പരോക്ഷമായി വിമർശിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഷാജു പിൻവലിച്ച ഈ പോസ്റ്റ് പിന്നീട് പി.ജയരാജന്റ മകൻ ജെയിൻരാജ് ഫെയ്‌സബുക്കിൽ പോസ്റ്റ് ചെയ്തു. രണ്ടു തട്ടിലായിരിക്കുന്ന നേതൃത്വത്തെയും,അണികളെയും സമവായത്തിലെത്തിക്കുന്നതിനൊപ്പം നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണുകയും അത്യാവശ്യമായിരിക്കുകയാണ്.

സംസ്ഥാന കമ്മറ്റിയിൽ ജയരാജനെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം തന്നെ ജില്ലാ കമ്മറ്റിയിലും റിപ്പോർട്ട് ചെയ്യും. . സമകാലിക മലയാളം വാരികയിൽ വന്ന അഭിമുഖത്തിൽ തന്റെ നിലപാട് ജയരാജൻ വ്യക്തമാക്കിയ ഈ സാഹചര്യത്തിൽ കൂടിയാണ് ജില്ലാ കമ്മിറ്റി യോഗം നടക്കുന്നത്. പാർട്ടിയിലെ ഭിന്നതകൾ പരിഹരിച്ചെന്ന് അണികൾക്കിടയിൽ പ്രതിഫലിപ്പിക്കുന്ന പ്രഖ്യാപനമായിരിക്കും ജില്ലാ കമ്മിറ്റി യോഗത്തിലുണ്ടാകുവാനാണ് സാധ്യത.. സി പി എം കേന്ദ്ര കമ്മറ്റി അംഗം എം വി ഗോവിന്ദനും, മന്ത്രി ഇ പി ജയരാജനും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും