രക്തസാക്ഷികളെ സിപിഎം നൈസായി ഒഴിവാക്കി …സ്വകാര്യസര്‍വ്വകലാശാലാ ബില്‍ പാസ്സാക്കി

Jaihind News Bureau
Tuesday, March 25, 2025

കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തന അനുമതി നല്‍കുന്ന ബില്‍ നിയമസഭ പാസാക്കി. സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷം കഴിഞ്ഞദിവസം സഭയില്‍ എത്തിയ ബില്ലില്‍ ചൂടേറിയ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടന്നിരുന്നു. ഒട്ടനവധി ഭേദഗതി നിര്‍ദ്ദേശങ്ങളും ബില്ലുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിന്നു. ഫീസ് ഘടനയും പ്രവേശന മാനദണ്ഡവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷം കടുത്ത ആശങ്കകളും സംശയങ്ങളും ഉയര്‍ത്തിയിരിക്കുകയാണ്. ഭേദഗതികള്‍ സംബന്ധിച്ച് കഴിഞ്ഞദിവസം പൂര്‍ത്തിയാകാതിരുന്ന ചര്‍ച്ച ഇന്നും തുടര്‍ന്നു .അതിനു ശേഷമാണ് ബില്‍ പാസാക്കിയത്.

സ്വകാര്യ സര്‍വകലാശാല ബില്ലിനെ തത്വത്തില്‍ എതിര്‍ക്കുന്നില്ലെങ്കിലും ബില്ലില്‍ ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സ്വകാര്യ സര്‍വകലാശാലകള്‍ എത്തുമ്പോള്‍ പൊതുമേഖലയിലെ സര്‍വകലാശാലകളെയും കോളേജുകളെയും അതിന്റെ പ്രവര്‍ത്തനം എങ്ങനെ ബാധിക്കും എന്ന് പഠിക്കേണ്ടതുണ്ട്. പൊതു മേഖലയിലെ സര്‍വകലാശാലകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഏതു കോര്‍പ്പറേറ്റുകള്‍ക്കും സര്‍വകലാശാല തുടങ്ങാമെന്ന അവസ്ഥ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബില്ല് നടപ്പാക്കുന്നതിന് മുമ്പ് ഗൗരവമായ പരിശോധന നടത്തണമെന്നത് പ്രതിപക്ഷത്തിന്റെ വിമര്‍ശനമായി കാണരുത് നിര്‍ദ്ദേശമായി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് സ്റ്റുഡന്റ് മൈഗ്രേഷന്‍ വ്യാപകമാണ്. ഈ നിയമം സ്റ്റുഡന്റ് മൈഗ്രേഷന്‍ തടയാന്‍ ഉതകുന്നതാണോ എന്നു പരിശോധിക്കപ്പെടേണ്ടതാണെന്ന് രമേശ് ചെന്നിത്തല എം എല്‍ എ പറഞ്ഞു. വിശദമായ പഠനം നടത്തിക്കൊണ്ടു മാത്രമേ ഈ ബില്ല് നടപ്പിലാക്കാവൂ . ഇപ്പോഴത്തെ സ്വകാര്യ കോളേജുകളും സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റിയായി മാറിയിട്ട് കാര്യമില്ല . ലോകത്ത് പ്രശസ്തരായ യൂണിവേഴ്‌സിറ്റികളുടെ ക്യാമ്പസ് സംസ്ഥാനത്ത് കൊണ്ടുവരാന്‍ കഴിയുമോ എന്ന് പരിശോധിക്കണം. പത്തേക്കര്‍ സ്ഥലവും 25 കോടി എന്നതും ഉയര്‍ന്ന മാനദണ്ഡമാണ്, ഈ മാനദണ്ഡവും പുനപ്പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

സ്വകാര്യസര്‍വ്വകലാശാലയ്ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കുന്നത് ഇതുവരെയുള്ള നയത്തില്‍ നിന്നുള്ള പിന്മാറ്റമാണ്. കൂത്തു പറമ്പ് വെടിവയ്പ്പ് ഉള്‍പ്പെടെയുള്ള സമര പരമ്പരകള്‍ ഈ വിഷയത്തിലാണ് സിപിഎം നേതൃത്തം വഹിച്ച് ഇടതു പക്ഷം നടത്തിയത്. അതിനെയെല്ലാം ഇപ്പോള്‍ തള്ളിക്കളഞ്ഞിട്ടാണ് പുതിയ സര്‍വ്വകലാശാലകള്‍ക്കായി സര്‍ക്കാര്‍ പരവതാനി വിരിക്കുന്നത്.

നിയമസഭാ പാസാക്കിയ ബില്ലിന് ഇനി ഗവർണർ അംഗീകാരം നൽകേണ്ടതുണ്ട്.ഗവർണർ ഇക്കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കും എന്നാണ് ഇനി കണ്ടറിയേണ്ടത്.ബില്ലിനെ ഗവർണറുടെ അംഗീകാരം നേടി തിടുക്കപ്പെട്ട് സ്വകാര്യ സർവ്വകലാശാലകൾ യാഥാർത്ഥ്യമാക്കുവാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. .ബില്ലിനെതിരെ ശക്തമായ പ്രതിഷേധമുയർത്തി ഇടത് വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫ് നിയമസഭയിലേക്ക് മാർച്ച് നടത്തി.