സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സിപിഎം-ബിജെപി ധാരണ ; പിണറായി-മോദി അവിശുദ്ധ കൂട്ടുകെട്ടെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, February 2, 2021

 

കണ്ണൂർ : സ്വര്‍ണ്ണകള്ളകടത്ത് കേസ് അട്ടിമറിക്കാന്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി-മോദി അവിശുദ്ധ കൂട്ടുകെട്ടെന്നും പ്രതിപക്ഷ നേതാവ് കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.തില്ലങ്കേരി മാതൃക നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനാണ് സിപിഎം – ബിജെപി നീക്കം. മതവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കാൻ ഇരുപാർട്ടികളും ഒരു പോലെ ശ്രമിക്കുന്നു.  പല വിഷയങ്ങളിലും സിപിഎമ്മിനും ബിജെപിക്കും ഒരേ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്ത് എഴുതിയ ശേഷം സ്വർണ്ണക്കടത്ത് അന്വേഷണം നിലച്ച മട്ടാണ്. പിണറായി വിജയനും നരേന്ദ്ര മോദിയും  തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് അന്വേഷണം അവസാനിപ്പിച്ചതിനു പിന്നില്‍. സംസ്ഥാന രാഷ്ട്രീയത്തെ വർഗീയവത്കരിക്കാനാണ് ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നത്.  പരാജിതനായ മുഖ്യമന്ത്രിയുടെ അവസാനത്തെ അടവാണ് വർഗീയത. പാണക്കാട് സന്ദർശനവുമായി ബന്ധപ്പെ വിവാദത്തിൽ വിജയരാഘവനെയല്ല പിണറായി വിജയനെയാണ് സിപിഎം ശാസിക്കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വാ തുറന്നാൽ വർഗീയത മാത്രം പറയുന്ന പാർട്ടി സെക്രട്ടറിയായി വിജയരാഘവൻ മാറി. ബോധപൂർവ്വമായി വർഗീയവികാരം ഇളക്കി വിടുന്നു. മുഖ്യമന്ത്രിയാണ് ഈ പ്രചാരണം ആരംഭിച്ചത്. മന്ത്രിമാർ ഇപ്പോഴാണ് ജനങ്ങളെ കുറിച്ച് ഓർത്തത്. ഇപ്പോൾ ജനങ്ങളിൽ നിന്നും സ്വീകരിക്കുന്ന പരാതികൾ എന്ത് ചെയ്യുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.