ബിജെപിയുടെ സെക്രട്ടറിയറ്റ് സമരം ഒത്തുതീര്‍പ്പു പ്രകാരം: മുല്ലപ്പള്ളി

Jaihind Webdesk
Thursday, November 29, 2018

Mullappally-Ramachandran

ബിജെപിയുടെ സമരം ശബരിമലയില്‍ നിന്ന് സെക്രട്ടേറിയറ്റിനു മുന്നിലേക്കു മാറ്റിയത് മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പു പ്രകാരമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇവര്‍ തമ്മിലുള്ള രഹസ്യധാരണയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.
ശബരിമലയില്‍ ഇരുകൂട്ടരുടെയും കൈപൊള്ളിയിരിക്കുകയാണ്. സര്‍ക്കാര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചതും ബിജെപി ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ചുകൊണ്ട് അവിടെ അക്രമാസക്തമായ സമരം നടത്തിയതും തീര്‍ത്ഥാടനത്തിനു വന്‍ തിരിച്ചടിയായി. ഭക്തജനപ്രവാഹം നിലയ്ക്കുകയും വരുമാനത്തില്‍ വന്‍ ഇടിവു സംഭവിക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ 11 ദിവസംകൊണ്ട് 41 കോടി രൂപ വരുമാനം ലഭിച്ചപ്പോള്‍ ഇത്തവണ അത് വെറും 16 കോടി രൂപ മാത്രമാണ്. 25 കോടി രൂപയാണ് ഒറ്റയടിക്കു കുറഞ്ഞത്. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള 1250 ഓളം ക്ഷേത്രങ്ങളില്‍ വരുമാനമുള്ളത് 30ല്‍ താഴെ ക്ഷേത്രങ്ങള്‍ക്കു മാത്രമാണ്. ശബരിമലയിലെ വരുമാനം ഉപയോഗിച്ചാണ് ഈ ക്ഷേത്രങ്ങളത്രയും പിടിച്ചുനില്ക്കുന്നതെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

ശബരിമലയെ ഒരു വാണിജ്യകേന്ദ്രം എന്ന നിലയിലാണ് സിപിഎമ്മും ബിജെപിയും കാണുന്നത്. അവിടെനിന്നുള്ള വരുമാനത്തില്‍ മാത്രമാണ് അവരുടെ കണ്ണ്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നടപടിയെടുത്ത രണ്ട് ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ കണ്ണീരോടെയാണ് മല ഇറങ്ങിയത്. എന്നാല്‍, പരിപാവനമായ ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കുകയും അവിടം യുദ്ധഭൂമിയാക്കുകയും ചെയ്ത ബിജെപിക്കാരുടെ കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണീര്‍ വീണില്ല. അവര്‍ അവിടെ ചോര വീഴണമെന്ന് ആഗ്രഹിച്ചവരാണ്. പുണ്യഭൂമിയില്‍ നിരോധനാഞ്ജ പുറപ്പെടുവിക്കുകയും ആയിരക്കണക്കിനു പോലീസിനെ വിന്യസിക്കുകയും ശരണം വിളിച്ചവരെ പോലും അറസ്റ്റ് ചെയ്യുകയും ചെയ്ത സര്‍ക്കാരും ശബരിമല പ്രശ്‌നം വഷളാക്കിയെന്നു മുല്ലപ്പള്ളി പറഞ്ഞു.

സിപഎമ്മിലെ ബഹുഭൂരിപക്ഷവും വിശ്വാസികളാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പുറമെ വിപ്ലവം പ്രസംഗിക്കുകയും അകമേ വിശ്വാസികളായിരിക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റുകാരുടെ ഇരട്ടത്താപ്പാണ് മുഖ്യമന്ത്രിയുടെ വാക്കുകളിലൂടെ പുറത്തുവന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.