കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളിലെ അമിതനിരക്ക് ; അസാധാരണ നടപടി വേണ്ടിവരും: ഹൈക്കോടതി

Jaihind Webdesk
Thursday, May 6, 2021

Kerala-High-Court

കൊച്ചി :  സ്വകാര്യ ആശുപത്രികൾ കൊവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്ന വിഷയത്തിൽ അസാധാരണ നടപടികൾ വേണ്ടി വരുമെന്ന് ഹൈക്കോടതി. രണ്ടു ദിവസത്തേയ്ക്ക് ഒരു പ്രമുഖ ആശുപത്രി 45,000 രൂപയിൽ കൂടുതൽ ഓക്സിജന് ഈടാക്കിയതായി ചൂണ്ടിക്കാണിച്ചാണു കോടതി ഇക്കാര്യം അറിയിച്ചത്. കൊവിഡ് ചികിത്സാ നിരക്ക് ഏകീകരിക്കണം എന്ന ഹർജിയിലെ പ്രത്യേക സിറ്റിങ്ങിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് നടപടി.

നിലവിൽ സർക്കാർ നടപടികൾ തൃപ്തികരമാണെന്ന് കോടതി വ്യക്തമാക്കി. തിങ്കളാഴ്ചയ്ക്ക് മുൻപ് സ്വകാര്യ ആശുപത്രികളിലെ നിരക്കിന്റെ കാര്യത്തിൽ തീരുമാനം എടുക്കണം. തിങ്കളാഴ്ച ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകണമെന്നു കോടതി നിർദേശിച്ചു. ചികിത്സാ നിരക്കു സംബന്ധിച്ച് സ്വകാര്യ ആശുപത്രികളുമായി നടത്തിയ ആദ്യവട്ട ചർച്ചകളിൽ തീരുമാനമായില്ലെന്നും മൂന്നു ദിവസത്തിനകം തീരുമാനം എടുക്കുമെന്നും സർക്കാർ അറിയിച്ചപ്പോഴായിരുന്നു നിർദേശം.

സ്വകാര്യ ആശുപത്രികളിലെ നിരക്ക് നിയന്ത്രിക്കാൻ നടപടി എടുക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നോൺ എംപാനൽ ആശുപത്രികളിലെ നിരക്കിന്റെ കാര്യത്തിലും വ്യക്തത വേണമെന്ന് കോടതി ആവശ്യപ്പെട്ടു. നോൺ എംപാനൽ ആശുപത്രികൾ 50 ശതമാനം ബെഡുകൾ മാറ്റി വയ്ക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. 50 ശതമാനം കിടക്കകൾ കോവിഡ് ചികിത്സയ്ക്കായി മാറ്റിവച്ചിട്ടുണ്ടെന്ന വിവരം സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

എവിടെ ഒക്കെ ബെഡുകളും ഓക്സിജനും ലഭ്യമാണെന്ന് സാധാരണക്കാർക്ക് അറിയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചപ്പോൾ സൈറ്റിൽ ഇക്കാര്യങ്ങൾ എല്ലാം ഉണ്ടെന്ന് വ്യക്തമാക്കി. ടോൾ ഫ്രീ നമ്പർ ഉണ്ടെങ്കിൽ ഇക്കാര്യം കൂടുതൽ നന്നായി ഏകോപിപ്പിക്കാം എന്ന് കോടതി പറഞ്ഞു. പിപിഇ കിറ്റിന് പല ആശുപത്രികളും ആയിരക്കണക്കിന് രൂപയാണ് ഈടാക്കുന്നത്. പിപിഇ കിറ്റ് പോലുള്ളവയ്ക്ക് പ്രത്യേക നിരക്ക് ഈടാക്കരുത്. 10 പിപിഇ കിറ്റ് ഉപയോഗിച്ചിട്ടു 100 കിറ്റിന്റെ തുക ഈടാക്കാൻ അനുവദിക്കരുതെന്നും കോടതി നിർദേശിച്ചു. പിപിഇ കിറ്റുകളുടെ കാര്യത്തിൽ വിശദാംശങ്ങൾ കൈമാറാം എന്ന് സ്വകാര്യ ആശുപത്രികൾ കോടതിയെ അറിയിച്ചു.

ആശുപത്രികളുടെ മേൽനോട്ടത്തിന് സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയോഗിക്കുന്നത് പരിഗണിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പൂട്ടിക്കിടക്കുന്ന ആശുപത്രികൾ ഏറ്റെടുക്കുന്നത് പരിഗണിക്കണം. എല്ലാ ആശുപത്രികളിലെയും 50% ബെഡുകൾ ഏറ്റെടുക്കുന്നതിനെ കുറിച്ച് ആലോചിക്കണം. ഇക്കാര്യത്തിൽ ആന്ധ്രപ്രദേശ് സർക്കാരിനെ മാതൃകയാക്കാം. ലാബ് പരിശോധനകളും സർക്കാർ നിർദേശിച്ച നിരക്കുകളിൽ ആകണമെന്നും കോടതി വ്യക്തമാക്കി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.