ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി ; കൊവിഡ് കേസുകള്‍ കുറയുന്നു

Jaihind Webdesk
Sunday, May 23, 2021

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി. ഈ മാസം 31 വരെ ലോക്ക്ഡൗണ്‍ നീട്ടിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. കൊവിഡ് കേസുകളില്‍ കാര്യമായ കുറവുണ്ടായിട്ടും തല്‍ക്കാലം ലോക്ക്ഡൗണ്‍ പിന്‍വലിക്കേണ്ടതില്ല എന്ന നിലപാടിലാണ് സര്‍ക്കാര്‍.

ആഞ്ഞടിച്ച കൊവിഡ് രണ്ടാം തരംഗത്തിൽ നിന്ന് ഡൽഹി മുക്തമാകുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രതിദിന രോഗികളുടെ എണ്ണത്തിലും രോഗസ്ഥിരീകരണ നിരക്കിലും വലിയ കുറവാണ് ദേശീയ തലസ്ഥാനത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തത്.  24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 1600 കൊവിഡ് കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിലവില്‍ 2.5 ശതമാനം മാത്രമാണ്. ഏപ്രിലിൽ പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിലേറെയായി ഉയർന്നിരുന്നു. കൊവിഡ് കേസുകള്‍ കുറയുന്നത് തുടരുകയാണെങ്കില്‍ മെയ് 31 മുതല്‍ ഘട്ടം ഘട്ടമായി അണ്‍ലോക്കിലേക്ക് കടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏപ്രില്‍ 19 മുതലാണ് ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 31 ന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ ഏറ്റവും കുറവാണ് ഇപ്പോഴുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഡല്‍ഹിയില്‍ 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമമാണെന്നും പ്രതിമാസം 80 ലക്ഷം ഡോസ് വാക്‌സിന്‍ വേണമെന്നും ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.