ഈന്തപ്പഴക്കെട്ടില്‍ സ്വർണം കടത്തിയെന്ന് ആരോപണം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് സുപ്രീംകോടതി അഭിഭാഷകന്‍റെ കത്ത് | VIDEO

Jaihind News Bureau
Saturday, July 25, 2020

സംസ്ഥാനത്തേയ്ക്ക് അയച്ച 18 ടണ്‍ ഈന്തപ്പഴക്കെട്ടില്‍ സ്വർണം കടത്തിയെന്ന് ആരോപണം. 2017 മെയ് 26ന് യുഎഇ കോണ്‍സുലേറ്റ് വഴി എത്തിയ പാഴ്സലില്‍ സ്വർണം കടത്തിയതായി സംശയിക്കുന്നതായി ആരോപിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് സുപ്രീംകോടതി അഭിഭാഷകന്‍ കോശി ജേക്കബ് കത്തയച്ചു. സിബിഐ, സ്പെഷ്യല്‍ ക്രൈംബ്രാഞ്ച്, എന്‍ഐഎ അന്വേഷണം വേണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി ജലീലും വിദേശ സംഭാവന നിയമം ലംഘിച്ചതായും ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമന്നും പരാതിയിൽ ആവശ്യപെടുന്നു

നയതന്ത്ര ചാനൽ വഴി കൊണ്ടുവന്ന ഇന്തപഴങ്ങൾ തിരുവനന്തപുരം യുഎ.ഇ കോൺസലേറ്റ് 2017 മേയ് 26ന് സ്കൂൾ കുട്ടികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തിരുന്നു. ഈ പരിപാടിക്ക് വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി തേടിയോ എന്ന് കാര്യവും വ്യക്തമല്ല. 18 ടൺ ഇന്തപ്പഴമാണ് ഇത്തരത്തിൽ കൊണ്ടുവന്നത്. നയതന്ത്ര ബാഗേജിന്‍റെ മറവിൽ സ്വർണ്ണം കള്ളക്കടത്ത് നടന്ന സാഹചര്യത്തിൽ ഇക്കാര്യവും അന്വേഷിക്കണമന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.

സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന ഇക്കാലയളവിൽ യുഎഇ കോൺസുലേറ്റിലെ ജീവനക്കാരിയായിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

കോൺസുലേറ്റിൽ നിന്നും ആയിരം കിറ്റുകൾ സ്വീകരിച്ച മന്ത്രി കെ.ടി ജലീലിന്‍റെ നടപടി പൂർണ്ണമായും ചട്ടലംഘനമാണെന്നും ഇക്കാര്യത്തിൽ മന്ത്രിക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും അഭിഭാഷകനായ കോശി ജേക്കബ് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു