ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ച ഗുരുതരമായ നിയമലംഘനങ്ങളെക്കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും കാര്യക്ഷമമായ അന്വേഷണം നടക്കാത്തതിനെതിരെ രാജ്യത്തെ മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരും, സൈനിക ഉദ്യോഗസ്ഥരും പ്രമുഖ ചിന്തകരും ഒരുമിക്കുന്നു. 17ാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ച ക്രമേക്കടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് 64 റിട്ടേഡ് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ നടന്ന ഏറ്റവും സുതാര്യമില്ലാത്തതും നീതിപൂര്‍വ്വമല്ലാത്തതുമായ തെരഞ്ഞെടുപ്പാണ് കഴിഞ്ഞു പോയത്. ഇന്ത്യന്‍ പൗരന്മാരോട് ഉത്തരവാദിത്തവും തുറന്ന മനോഭാവവും ഉണ്ടായിരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷന്റെ കടമയാണ് എന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, കമ്മീഷന്‍ അംഗങ്ങളായ അശോക് ലാവാസ, സുശീല്‍ ചന്ദ്ര എന്നിവരെ അഭിസംബോധന ചെയ്താണ് കത്തെഴുതിയിരിക്കുന്നത്. ഓരോ ക്രമക്കേടുകളെയും അക്കമിട്ടുനിരത്തിയാണ് ഇവരുടെ കത്ത്.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം, മോഡല്‍ കോഡ്, വസ്തുതാവിരുദ്ധ പ്രസംഗം, പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ വിവാദം, നിതീ അയോഗിന്റെ ദുരുപയോഗം, തെരഞ്ഞെടുപ്പ് ബോണ്ടുകള്‍, ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ തുടങ്ങി ഓരോ ക്രമക്കേടുകളെയും എണ്ണമിട്ട് നിരത്തിയാണ് കത്ത്. ഇത്തരം ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ജനാധിപത്യ പ്രക്രിയയെ അതിന്റെ ഏറ്റവും വിശുദ്ധിയോടെ നിലനിര്‍ത്താന്‍ ഉത്തരവാദിത്തപ്പെട്ട ഭരണഘടനാ സ്ഥാപനം തന്നെ അതിന്റെ അടിത്തറ തകര്‍ക്കാന്‍ കൂട്ട് നിന്നുവെന്ന പ്രതിച്ഛായ രാജ്യത്തുണ്ടായി. തെരെഞ്ഞെടുപ്പ് കമീഷന്‍ ചില കാര്യങ്ങള്‍ നടപ്പിലാക്കുന്നത് ഒഴിവാക്കിയതും ചിലത് നടപ്പിലാക്കിയതിലൂടെയും ഇത്തരമൊരു പ്രതീതി ഉണ്ടായതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത് വൈകിപ്പിച്ചതിലൂടെ ഒരു പ്രേത്യേക സംഘടനയോട് തെരഞ്ഞെടുപ്പ് കമീഷന്‍ പക്ഷപാതിത്വം കാണിച്ചുവെന്നും കത്തില്‍ ഒപ്പു വെച്ചവര്‍ കുറ്റപ്പെടുത്തി.
കമ്മീഷന്‍ തെരെഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നത് മാര്‍ച്ച 10 വരെ വൈകിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫെബ്രുവരി എട്ട് മുതല്‍ മാര്‍ച്ച് ഒമ്പത് വരെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ വേണ്ടി നീട്ടി വെച്ചതാണെന്നതിനു ന്യായമായ സംശയങ്ങളുണ്ട് എന്നും ഭരിക്കുന്ന ഗവണ്‍മെന്റിന്റെ ഷെഡ്യൂളിനനുസരിച്ച് സമയ ക്രമീകരണങ്ങള്‍ നടത്തുന്നത് കമീഷന്റെ സ്വാതന്ത്ര്യത്തെയും നിക്ഷ്പക്ഷതയെ കുറിച്ചും സംശയങ്ങള്‍ ജനിപ്പിക്കുന്നുവെന്നും കത്ത് കുറ്റപ്പെടുത്തുന്നു. മുന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വാജാഹത് ഹബീബുള്ള, ഹര്‍ഷ് മന്ദര്‍, ജപ്പാനിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ അഫ്താബ് സേഥ്, മുന്‍ യു.പി.എസ്.സി മെമ്പര്‍ പ്രവീണ്‍ തല്‍ഹ, മുന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സെക്രട്ടറി ജനറല്‍ പി.എസ്.എസ് തോമസ്, മുന്‍ കേന്ദ്ര ഗവണ്‍മെന്റ് സെക്രട്ടറി സി ബാബു രാജീവ് തുടങ്ങി 64 ളം മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഒപ്പിട്ട കത്തിന് ഗവണ്‍മെന്റിലെ വിവിധ മേഖലകളില്‍ ജോലി ചെയ്ത വിരമിച്ച ആളുകളുടെ പിന്തുണയുണ്ട്.
ദളിതരും മുസ്ലിങ്ങളുമായ വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് സംബന്ധിച്ചും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം നടത്തിയവരെ കൈകാര്യം ചെയ്തതിലെ പക്ഷപാതിത്വം സംബന്ധിച്ചുമെല്ലാം കത്ത് സൂചിപ്പിക്കുന്നുണ്ട്. പ്രധാമന്ത്രിയുടെ ഹെലികോപ്പ്റ്റര്‍ പരിശോധന നടത്തിയതിനു മുഅഹമ്മദ് മുഹ്സിന്‍ എന്ന കര്‍ണാടക കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത നടപടിയിലെ അപാകതകള്‍ ചൂണ്ടി കാട്ടിയ ഇരുപത് പേജുള്ള കത്തില്‍ തെരഞ്ഞെടുപ്പ് ഫണ്ടിങ്ങിന്റെ നിയമങ്ങളും മാധ്യമ പെരുമാറ്റ ചട്ടവും ഭരണകക്ഷി ലംഘിച്ചതും ഇ.വി.എമ്മില്‍ വിശ്വാസ്യത നഷ്ട്ടപ്പെട്ടതുമെല്ലാം പറയുന്നുണ്ട്. മൊത്തത്തില്‍ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ വളരെ ശക്തമായ സംശയങ്ങള്‍ ഉന്നയിച്ചു കൊണ്ടും പൊതുജങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള വിശ്വാസ്യത തിരികെ പിടിക്കാന്‍ കത്തില്‍ ചൂണ്ടി കാണിച്ച കാര്യങ്ങള്‍ക്ക് വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ടു കൊണ്ടാണ് കത്ത് അവസാനിക്കുന്നത് .