കോര്‍പ്പറേറ്റുകള്‍ക്ക് സഹായകരമായ ബജറ്റ്; കേരളത്തിന് നിരാശ : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Monday, February 1, 2021

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ചില പ്രഖ്യാപനങ്ങള്‍ ഒഴിച്ചാല്‍ കേന്ദ്രബജറ്റ് കേരളത്തിന് നിരാശയാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോര്‍പ്പറേറ്റുകള്‍ക്ക് സഹായകരമായ ബജറ്റാണിത്. വായ്പ പരിധി കൂട്ടണമെന്ന കേരളത്തിന്‍റെ ആവശ്യം പരിഗണിക്കാത്തത് വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും.കൂടാതെ കേന്ദ്രത്തില്‍ നിന്നുള്ള നികുതി വിഹിതം 16401.05 കോടിരൂപയില്‍ നിന്നും 15326.64 കോടിയായി കുറയ്ക്കുകയും ചെയ്തു. അതേസമയം ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതം ഉയര്‍ത്തുകയും ചെയ്തു.കേരളത്തിലെ റെയില്‍വെ മേഖലയെ അവഗണിച്ചു.റെയില്‍വെ സ്റ്റേഷനുകളുടെ നവീകരണത്തിന് കാര്യമായ തുക നീക്കി വച്ചില്ല.

വിഭവസമാഹരണത്തിന് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളില്ല.പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റൊഴിക്കാനാണ് ഈ ബജറ്റില്‍ മുന്‍ഗണന നല്‍കിയത്.പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലച്ചിരിക്കുകയാണ്. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 49 ശതമാനത്തില്‍ നിന്നും 74 ശതമാനമായി ഉയര്‍ത്തിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

തോട്ടം മേഖലയ്ക്ക് ആകെ ലഭിച്ചത് 681 കോടിമാത്രമാണ്. റബര്‍ ബോര്‍ഡ്,കോഫി ബോര്‍ഡ്,സ്‌പൈസ് ബോര്‍ഡ്,തേയില ബോര്‍ഡ് എന്നിവയ്ക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞ തുകയാണ് അനുവദിച്ചത്.കശുവണ്ടി കയറ്റുമതി പ്രമോഷന്‍ കൗണ്‍സിലിന് 10 കോടി മാത്രമാണ് നല്‍കിയത്. പ്രതിസന്ധി നേരിടുന്ന കശുവണ്ടി മേഖലയെ പൂര്‍ണ്ണമായും തഴഞ്ഞു.

ഇന്ധനവില വര്‍ധനവ് നിയന്ത്രിക്കാനും ഒരു നടപടിയും ബജറ്റില്‍ പ്രഖ്യാപിച്ചില്ല. എക്‌സൈസ് ഡ്യൂട്ടി കുറച്ച ശേഷം അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്‌മെന്‍സ് സെസ് ഏര്‍പ്പെടുത്തുക വഴി നിലവിലെ ഇന്ധനവില മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.