ശബരിമല സംഘര്‍ഷം : കെ. സുരേന്ദ്രന് പുറമെ കൂടുതല്‍ RSS-BJP നേതാക്കള്‍ക്കെതിരെ കേസ്

Jaihind Webdesk
Thursday, November 22, 2018

BJP-RSS-Leaders

ചിത്തിര ആട്ടവിശേഷത്തിനിടെ ശബരിമലയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രന് പുറമെ കൂടുതല്‍ ആര്‍.എസ്.എസ് – ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസ്. ബി.ജെ.പി നേതാവ് വി.വി രാജേഷ്, ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി, യുവമോര്‍ച്ച നേതാവ് പ്രകാശ് ബാബു, ആര്‍.എസ്.എസ് പ്രാദേശിക നേതാവ് ആര്‍ രാജേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ചിത്തിര ആട്ടവിശേഷത്തിനിടെ സന്നിധാനത്ത് എത്തിയ 52 വയസുള്ള സ്ത്രീ യുവതിയാണെന്ന് തെറ്റിദ്ധരിച്ച് പ്രതിഷേധവും അക്രമവും നടത്തിയിരുന്നു. സംഭവത്തില്‍ ചിലര്‍ക്കെതിരെ അന്നുതന്നെ പോലീസ് കെസെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് കൂടുതല്‍ ആര്‍.എസ്.എസ് – ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. റാന്നി കോടതിയില്‍ പോലീസ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ നേതാക്കളെല്ലാം അന്ന് സന്നിധാനത്ത് ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പ്രകാശ് ബാബു അടക്കമുള്ളവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

കെ. സുരേന്ദ്രനെതിരെ നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിന് അടുത്തിടെ കേസെടുത്തിരുന്നു. കേസില്‍ ഉപാധികളോടെ അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. എന്നാല്‍ കണ്ണൂരിലെ കോടതിയില്‍നിന്ന് ജാമ്യമമെടുക്കേണ്ട മറ്റൊരു കേസുകൂടി ഉള്ളതിനാല്‍ അദ്ദേഹത്തിന് ജയിലില്‍നിന്ന് ഇറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു കേസുകൂടി എടുത്തിരിക്കുന്നത്. ഇതോടെ കൊട്ടാരക്കര ജയിലില്‍ കഴിയുന്ന കെ. സുരേന്ദ്രന് ജാമ്യം കിട്ടി പുറത്തിറങ്ങുന്നതിന് കൂടുതല്‍ സമയം വേണ്ടിവരും. ഇവരുടെ ഫോണ്‍കോള്‍ രേഖകളും സോഷ്യല്‍ മീഡിയയിലെ പ്രതികരണവും അടക്കമുള്ളവ പരിശോധിച്ചാണ് ഗൂഢാലോചക്കേസ് എടുത്തിട്ടുള്ളത്.