നരേന്ദ്ര മോദിക്ക് നരഭോജികളുടെ താലിബാനിസം ബാധിച്ചിരിക്കുന്നു : കെ സുധാകരന്‍ എംപി

Jaihind Webdesk
Monday, October 4, 2021

 

നരേന്ദ്ര മോദിക്ക് നരഭോജികളുടെ താലിബാനിസം ബാധിച്ചിരിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ വാഹനം ഇടിച്ച് കയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവം  മനുഷ്യ മനസാക്ഷിയെ നടുക്കുന്ന ഫാസിസ്റ്റ് ഭീകരതയാണെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ഷകരെ വണ്ടി കയറ്റി കൊന്നിട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ട് പോലും പ്രധാനമന്ത്രി അപലപിക്കാന്‍ തയാറായില്ല. യുക്തിരഹിതമായ വാദം ഉയര്‍ത്തി നരഹത്യയെ ലാഘവത്തോടെ ന്യായീകരിക്കുന്ന മനോഗതിയിലാണ് ബിജെപി നേതാക്കള്‍. ലഖിംപുരില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയത് യാദൃശ്ചികമായി സംഭവിച്ചതാണെന്ന് കരുതാന്‍ സാധ്യമല്ല. സമരം ചെയ്യുന്ന കര്‍ഷകരെ ലാത്തി കൈയിലെടുത്ത് നേരിടണമെന്നാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ ആഹ്വാനം ചെയ്യുന്നത്. ഈ പ്രസ്താവനയിലുടെ തന്നെ കര്‍ഷകരോടുള്ള ബിജെപിയുടെ സമീപനം വ്യക്തമാണെന്ന് കെ സുധാകരന്‍ എംപി ചൂണ്ടിക്കാട്ടി.

യുപിയില്‍ ലഖിംപുര്‍ മേഖലയില്‍ സംഘര്‍ഷബാധിത പ്രദേശവും കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെയും സന്ദര്‍ശിക്കാനെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത യുപി പൊലീസിന്‍റെ നടപടി പ്രതിഷേധാര്‍ഹമാണ്. പ്രതിപക്ഷ നേതാക്കളെ ആരെയും സംഘര്‍ഷ ബാധിത മേഖലയിലേക്ക് പൊലീസ് കടത്തി വിടുന്നില്ല. മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് ഭരണകൂട ഭീകരതയുടെ ഭാഗമാണ്. ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ മര്‍ദ്ദിത ഉപകരണമായി പൊലീസിനെ ഉപയോഗിക്കുകയാണ്. യുപിയില്‍ നടക്കുന്ന സംഭവങ്ങള്‍ പുറംലോകം അറിയാതിരിക്കാന്‍ വാര്‍ത്താവിനിമയ സംവിധാനം ഉള്‍പ്പെടെ തടസ്സപ്പെടുത്തിയിരിക്കുകയാണ്. ജനാധിപത്യ ധ്വംസനമാണ് ബിജെപി സര്‍ക്കാര്‍ യുപിയില്‍ നടത്തുന്നതെന്ന് കെ സുധാകരന്‍ എംപി ആരോപിച്ചു.

മരംകോച്ചുന്ന തണുപ്പിനെയും ഉരുക്കുന്ന ചൂടിനെയും മഹാമാരിയേയും അവഗണിച്ച് സമാധാനപരമായിട്ടാണ് കര്‍ഷകര്‍ സമരം നടത്തുന്നത്. വന്ദ്യവയോധികരും കൊച്ചുകുട്ടികളും ഗര്‍ഭിണികള്‍വരെയുള്ള ജനസഞ്ചയം കര്‍ഷക പ്രക്ഷോഭത്തിന്‍റെ ഭാഗമായി അണിനിരന്നു. ബഹുഭൂരിപക്ഷം വരുന്നവരുടെ ഉപജീവനമാര്‍ഗവും രാജ്യത്തിന്‍റെ സമ്പദ്ഘടനയുടെ നട്ടെല്ലുമായ കൃഷിയെ കോര്‍പ്പറേറ്റ് മുതലാളിത്വത്തിന് മുന്നില്‍ മോദിയും കേന്ദ്രസര്‍ക്കാരും അടിയറവ് വെച്ചപ്പോഴാണ് കര്‍ഷകര്‍ക്ക് സമരരംഗത്തേക്ക് കടക്കേണ്ടിവന്നതെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.