ലോക്‌സഭാ തെരെഞ്ഞെടുപ്പ്: ഹിന്ദിഹൃദയ ഭൂമിയിൽ ബി.ജെ.പിക്ക് തിരിച്ചടിയെന്ന് പോൾ ഐസ് സർവ്വെ

Jaihind Webdesk
Thursday, March 28, 2019

ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി കനത്ത വെല്ലുവിളി നേരിടുന്നുവെന്ന് പുതിയ സർവ്വെ വ്യക്തമാക്കുന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ബിജെപിക്ക് വൻ തിരിച്ചടി നേരിടുമെന്നാണ് സർവെയിലുള്ളത്. 2014ലെ തിരഞ്ഞെടുപ്പിൽ ഈ മൂന്ന് സംസ്ഥാനങ്ങളിലെ 65 സീറ്റുകളിൽ 62 സീറ്റിലും ബിജെപി ജയിച്ചിരുന്നു. അന്ന് ഹിന്ദി ഹൃദയ ഭൂമിയിൽ വീശിയടിച്ച മോദി തരംഗമാണ് ബി.ജെ.പിയെ 2014ൽ രാജ്യത്തിന്റെ ഭരണം പിടിക്കാൻ സഹായിച്ചത്. എന്നാൽ ഇത്തവണ മോദി തരംഗം ഇല്ലാതായെന്ന് മാത്രമല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭരണവിരുദ്ധ വികാരവും നിലനിൽക്കുന്നു.

ഇത്തവണ മധ്യപ്രദേശിലും ജാർഖണ്ഡിലും കോൺഗ്രസ് മുന്നേറ്റത്തിനാണ് സാധ്യതയെന്ന് സർവ്വെ പറയുന്നു. ഗുജറാത്തിൽ ഇത്തവണ മോദി തരംഗമുണ്ടാകില്ലെന്നും സർവ്വെ അവകാശപ്പെടുന്നു. എന്നാൽ ഹരിയാനയിൽ കോൺഗ്രസിന് വോട്ട് കൂടുമെങ്കിലും ബി.ജെ.പി കൂടുതൽ സീറ്റുകൾ ജയിക്കുമെന്നാണ് സർവ്വെ പറയുന്നത്. 29 ലോക്സഭാ മണ്ഡലങ്ങളുള്ള മധ്യപ്രദേശിൽ കഴിഞ്ഞ തവണ 27 സീറ്റിലും ബിജെപിയാണ് വിജയിച്ചിരുന്നു. കമൽനാഥ് മൽസരിച്ച ചിന്ദ്വാരയിലും ജ്യോതിരാദിത്യ സിന്ധ്യ മൽസരിച്ച ഗുണയിലും മാത്രമാണ് കോൺഗ്രസ് ജയമറിഞ്ഞത്. ഇത്തവണ അവിടെ ബി.ജെ.പിയുടെ 11 സീറ്റുകൾ നഷ്ടമാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നിലവിൽ രണ്ട് സീറ്റ് ജയിച്ചിടത്ത് 13 സീറ്റുകളായി കോൺരഗസിന്റെ പ്രാതിനിധ്യം വർധിക്കുകയും ചെയ്യും. പ്രചാരണം മുറുകുമ്പോൾ കൂടുതൽ സീറ്റുകൾ നേടാമെന്നാണ് സർവെ അനുസരിച്ച് കോൺഗ്രസ് വിലയിരുത്തുന്നത്. ഡിസംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് പ്രകാരം കോൺഗ്രസ് 12 മണ്ഡലങ്ങളിൽ മുന്നിട്ടു നിൽക്കുകയാണ്.

എന്നാൽ പിന്നീട് അതത് സംസ്ഥാന സർക്കാരുകൾ നടത്തിയ സുപ്രധാന പ്രഖ്യാപനങ്ങളുടെ സാഹചര്യത്തിൽ കോൺഗ്രസിന് വീണ്ടും ജനപ്രീതി വർധിച്ചുവെന്ന് സർവ്വെ വ്യക്തമാക്കുന്നു. 14 ലോക്സഭാ മണ്ഡലങ്ങളുള്ള ജാർഖണ്ഡിൽ ബിജെപി വിരുദ്ധ വികാരം ശക്തമാണ്. കോൺഗ്രസ്, ജാർഖണ്ഡ് മുക്തി മോർച്ച, ജാർഖണ്ഡ് വികാസ് മോർച്ച, ആർജെഡി എന്നിവരുടെ സഖ്യമാണ് ബിജെപിയെ നേരിടുന്നത്. 2014ൽ 12 സീറ്റിൽ എൻഡിഎ വിജയിച്ചിരുന്നു. എന്നാൽ ഇത്തവണ അത് അഞ്ചിലൊതുങ്ങും. ജാർഖണ്ഡിൽ കോൺഗ്രസ് ഏഴ് മണ്ഡലങ്ങളിലാണ് മൽസരിക്കുന്നത്. ബാക്കി മണ്ഡലങ്ങളിൽ പ്രാദേശിക കക്ഷികളും മൽസരിക്കും. പ്രതിപക്ഷ സഖ്യം ഒമ്പത് മണ്ഡലങ്ങളിൽ വിജയിക്കുമെന്നാണ് സർവ്വെ വ്യക്തമാക്കുന്നു. കലങ്ങളായി ബി.ജെ.ി കൈവശം വെച്ചിരിക്കുന്ന ഗുജറാത്തിൽ ഇത്തവണ മോദി തരംഗമുണ്ടാകില്ലെന്ന് പൊളിറ്റിക്കൽ എഡ്ജ് നടത്തിയ സർവ്വെ വ്യക്തമാക്കുന്നു. കോൺഗ്രസിന് മുന്നേറ്റമുണ്ടാകുമെന്നാണ് പ്രവചനം. ഹാർദിക് പട്ടേൽ കോൺഗ്രസിൽ ചേർന്നത് അവർക്ക് ഗുണം ചെയ്യുമെന്നാണ് പറയുന്നത്. ആകെ 26 സീറ്റുള്ള ഗുജറാത്തിൽ ഇത്തവണ പത്തിലധികം സീറ്റുകൾ കോൺഗ്രസ് നേടാനുള്ള സാധ്യതയാണ് പൊളിറ്റിക്കൽ എഡ്ജ് പങ്കുവെയ്ക്കുന്നത്. 2014ലെ വോട്ടുമായി താരതമ്യം ചെയ്യുമ്പോൾ വൻ മുന്നേറ്റം കോൺഗ്രസിന് പ്രകടമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുകൾ അടിസ്ഥാനമാക്കിയാണ് ഈ സർവ്വെ. ഒഡീഷയിൽ കഴിഞ്ഞ തവണ 21ൽ 20 സീറ്റ് നേടിയ ഭരണകക്ഷിയായ ബിജെഡിക്ക് ഇത്തവണ 18 സീറ്റായി കുറയും. മൂന്ന് സീറ്റ് ബിജെപിക്ക് ലഭിക്കുമെന്ന് പോൾ ഐ സർവ്വെയിൽ പറയുന്നു. ബിജെഡിക്ക് 50 ശതമാനം വോട്ടുകൾ ലഭിക്കുമെന്നും സർവ്വെയിൽ വ്യക്തമാക്കിയിട്ടുണ്ട്.