ഹരീഷ് നിയമത്തിന്‍റെ ബാലപാഠമറിയാത്ത അഭിഭാഷകന്‍ ; വാളയാർ അമ്മയ്‌ക്കെതിരായ കുറിപ്പ് അസംബന്ധം ; വിമർശിച്ച് അഡ്വ. എ. ജയശങ്കർ

Jaihind Webdesk
Saturday, April 10, 2021

 

കൊച്ചി: വാളയാർ പെണ്‍കുട്ടികളുടെ കൊലപാതകത്തിൽ കുട്ടികളുടെ അമ്മയ്ക്ക് പങ്കുണ്ടെന്ന അഡ്വ. ഹരീഷ് വാസുദേവന്‍റെ ഫേസ്​ബുക്ക് കുറിപ്പ് അസംബന്ധവും അരുതാത്തതുമാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ. നിയമത്തിന്‍റെ ബാലപാഠമറിയാത്ത അഭിഭാഷകനാണ് ഹരീഷ് എന്ന് ഇതിൽ നിന്ന് വ്യക്തമാണ്. വെറും നമ്പൂതിരി ഫലിതമായി ഇതിനെ കാണാനാകില്ല. തുടർഭരണമുണ്ടാകുമെന്ന് ധരിച്ച് പല ബുദ്ധിജീവികളും സർക്കാർ ദാസന്മാരായിട്ടുണ്ട്. അവർക്കൊപ്പം ചേർന്നാണ് വാളയാറിലെ അമ്മയ്‌ക്കെതിരെ ഹരീഷ് തിരിഞ്ഞിരിക്കുന്നതെന്നും ജയശങ്കർ ആരോപിച്ചു.

വാളയാർ പെൺകുട്ടികളെ കൊലചെയ്തുവെന്ന കാര്യത്തിൽ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ഒഴികെ ആർക്കും സംശയമില്ല. ഇത്രയധികം നീതി നിഷേധം ഈ നാട്ടിലുണ്ടായെന്ന് വിളിച്ച് പറയാനാണ് ഇരകളായ പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്ത് ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ സ്ഥാനാർഥിയായത്. ഇക്കാര്യത്തിൽ ധാർമികമായ രോഷം ജനങ്ങളിൽനിന്ന്​ ഉണ്ടാകണമെന്നാണ് അവർ ആവശ്യപ്പെട്ടത്.

തെരഞ്ഞെടുപ്പിന്‍റെ തലേദിവസം ഹരീഷ് വാസുദേവന്‍ ഫേസ്​ബുക്കിൽ ആരോപിച്ചത് പെൺകുട്ടികൾ ആത്മഹത്യ ചെയ്തുവെന്നാണ്. കുറ്റവാളി പെൺകുട്ടികളുടെ അമ്മയാണെന്നും ഇതിൽ പറഞ്ഞിരുന്നു . മരിച്ചുപോയ പെൺകുട്ടികളോട് എന്തെങ്കിലും കനിവ് ഉണ്ടായിരുന്നെങ്കിൽ ജീവിച്ചിരിക്കുന്ന ഈ അമ്മക്കെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കില്ല. അതിന് വിചിത്രമായ വാദങ്ങളാണ് ഹരീഷ് ഉന്നയിച്ചിരിക്കുന്നതെന്നും അഡ്വ.ജയശങ്കർ ചൂണ്ടിക്കാട്ടി.

വാളയാർ അമ്മയ്‌ക്കെതിരെ ഇങ്ങനെയൊരു കുറിപ്പ് ഇറങ്ങാൻ കാത്തിരുന്ന സഖാക്കന്മാർ പരമാവധി ഇത് ഷെയർ ചെയ്തു. അമ്മയുടെ അറിവോടും ഒത്താശയോടുമാണ് ലൈംഗിക ചൂഷണം നടന്നതെന്ന് ഒരു മടിയും കൂടാതെ ഹരീഷ് സ്ഥാപിച്ചു. അമ്മയെ ആദ്യം കുറ്റക്കാരിയാണെന്ന്​ കണ്ടെത്തി. അതിനുശേഷം തെളിവുകൾ നിരത്തുകയാണ ഹരീഷ് ചെയ്തത്. കേസ് അന്വേഷിച്ച ഡിവൈ.എസ്.പി സോജൻ വളരെ മാന്യനാണെന്നും, അദ്ദേഹം അന്വേഷിച്ച് കണ്ടത്തിയ കേസുകളുടെ പട്ടികയും ഹരീഷ് നിരത്തിയിരുന്നു. സോജൻ കുന്നംകുളത്ത് ഒരാളെ തല്ലിക്കൊന്നപ്പോൾ അദ്ദേഹത്തിനെതിരെ പോസ്റ്റിട്ട ഹരീഷാണ് ഇപ്പോൾ വാളയാർ സംഭവത്തിൽ അദ്ദേഹത്തെ പുകഴ്ത്തിയിരിക്കുന്നതെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി.

കേസ് അന്വേഷണത്തിലെ തകരാറുകൾ അന്വേഷിക്കാനാണ് സർക്കാർ റിട്ട. ജില്ല ജഡ്ജി പി.കെ. ഹനീഫയെ നിയോഗിച്ചത്. അദ്ദേഹമാകട്ടെ ഇടതുപക്ഷ അനുഭാവിയാണ്. ടൈറ്റാനിയം കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ റിപ്പോർട്ട് നൽകിയതിന് പ്രത്യുപകാരമായിട്ടാണ് അദ്ദേഹത്തെ ന്യൂനപക്ഷ കമീഷന്‍റെ ചെയർമാനാക്കിയത്. കണ്ണിൽ പൊടിയിടുന്ന റിപ്പോർട്ടാണ് ഹനീഫ നൽകിയത്. അതിൽ സോജനെ കുറ്റവിമുക്തനാക്കിയെന്നാണ് ഹരീഷ് വാദിക്കുന്നത്. ജില്ല ജഡ്ജിയായ ഹനീഫയെ ഹരീഷ് വിശേഷിപ്പിച്ചത് ജസ്റ്റീസെന്നാണെന്നും ജയശങ്കർ പറഞ്ഞു.

കേസിലെ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാവുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയതാണ്. എന്നിട്ടും ഒന്നും ചെയ്തില്ല. കേസ് അന്വേഷണം വളരെ മോശമായ രീതിയിലാണ് നടന്നത്. ദയനീയമായ രീതിയിലാണ് വിചാരണ നടത്തിയത്. കേസിൽ പ്രതികളായ എല്ലാവരെയും കീഴ്കോടതി വെറുതെവിട്ടു. കോടതി വിധി വന്നശേഷം നീതികിട്ടാതെ മടക്കമില്ലെന്ന് പറഞ്ഞ് കുട്ടികളുടെ കുടുംബം സത്യാഗ്രഹം നടത്തി.

ഹൈക്കോടതിയാണ് കേസ് അന്വേഷണം മോശമായിരുന്നെന്ന്​ കണ്ടെത്തിയത്. പ്രതികളെ വെറുതെവിട്ട കീഴ്​ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയിൽ ജസ്​റ്റിസുമാരായ ഹരിപ്രസാദും അനിതയും ചേർന്ന് അത്യപൂർവ വിധി പ്രസ്താവനയാണ് നടത്തിയത്. ഹൈകോടതി ഇത്രയധികം അധികാരം ഉപയോഗിച്ച മറ്റൊരു കേസില്ല. അത്രയും നിശിതമായ ഭാഷയിലാണ് വിമർശിച്ചതെന്നും ജയശങ്കർ പറഞ്ഞു. പുനർവിചാരണയും ആവശ്യമെങ്കിൽ പുനർ അന്വേഷണവും നടത്തണമെന്നാണ് കോടതി പറഞ്ഞത്. അതിനെതുടർന്നാണ് സി.ബി.ഐ അന്വേഷിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ബോധപൂർവം മറച്ചുപിടിക്കുകയാണ് ഹരീഷ്. ക്രിമിനിൽ നടപടി എന്തെന്ന് അറിയാത്ത പാവങ്ങൾക്കെതിരയാണ് ഹരീഷിന്‍റെ വെല്ലുവിളിയെന്നും ജയശങ്കർ ആരോപിച്ചു.