കൊവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ച് വിരുന്ന് സത്ക്കാരം; പൂർണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിന്, റസിഡന്‍റ് കമ്മീഷണർ ഉള്‍പ്പെടെയുള്ളവർക്കെതിരെ നടപടി വേണം: കെ മുരളീധരന്‍ എം.പി

Jaihind News Bureau
Sunday, May 24, 2020

K-Muraleedharan-23

കൊവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ച് ഡല്‍ഹി കേരള ഹൗസില്‍ വിരുന്ന് സത്ക്കാരം നടത്തിയ സംഭവത്തില്‍ നടപടി വേണമെന്ന് കെ മുരളീധരന്‍ എം.പി. ഇതിന്‍റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണ്. വിദ്യാർത്ഥികള്‍ക്ക് ടിക്കറ്റിന് പോലും പണമില്ലെന്ന് പറഞ്ഞ് നിഷേധാത്മക സമീപനം സ്വീകരിച്ചവരാണ് ശ്രമിക് ട്രെയിനിന്‍റെ പേരില്‍ അമ്പതോളം പേര്‍ക്ക് വിരുന്ന് ഒരുക്കിയത്. കൊവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ച റസിഡന്‍റ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡൽഹിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് ടിക്കറ്റ് എടുക്കാൻ പോലും പണമില്ലെന്ന് പറഞ്ഞ അതേ സർക്കാരാണ് അമ്പതോളം പേർക്ക് അത്താഴ വിരുന്നൊരുക്കിയത്. നാട്ടിലേക്കെത്താന്‍ മറ്റ് മാർഗങ്ങളില്ലാതെ റസിഡന്‍റ് കമ്മീഷണറെ സമീപിച്ച വിദ്യാർത്ഥികളോട് നിഷേധാത്മക സമീപനമാണ് അധികൃതര്‍ സ്വീകരിച്ചത്. സംസ്ഥാന സർക്കാരിൽ നിന്ന് ഇത് സംബന്ധിച്ച് നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു റസിഡന്‍റ് കമ്മീഷണറുടെ പ്രതികരണം. ഇതേ ഉദ്യോഗസ്ഥരാണ് കൊവിഡ് പ്രൊട്ടോക്കോൾ പോലും ലംഘിച്ച് ശ്രമിക് ട്രെയിനിനിന്‍റെ പേരില്‍ അത്താഴവിരുന്ന് ഒരുക്കിയത്.

ലക്ഷങ്ങൾ കൊടുത്ത് സംസ്ഥാന സർക്കാർ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി അവരോധിച്ച എ സമ്പത്ത് ലോക്ക്ഡൗണിന്‍റെ തലേദിവസം ഡല്‍ഹിയില്‍ നിന്ന് സ്ഥലംവിടുകയാണ് ചെയ്തതെന്ന് കെ മുരളീധരന്‍ എം.പി പരിഹസിച്ചു. കൊവിഡ് പ്രൊട്ടോക്കോൾ ലംഘിച്ച് അത്താഴവിരുന്നൊരുക്കിയ റസിഡന്‍റ് കമ്മീഷണർ ഉൾപ്പെടെയുള്ളവർക്കെതിരെ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി പാർട്ടി രംഗത്തെത്തുമെന്ന് കെ മുരളീധരൻ എം.പി പറഞ്ഞു.

ഡൽഹിയിൽ കുടുങ്ങിയ വിദ്യാർഥികളും നഴ്സുമാരും ഉൾപ്പെടെയുള്ളവര്‍ക്ക് സഹായം നല്‍കുന്നത്തിൽ വലിയ വീഴ്ചയാണ് കേരള ഹൗസ്‌ വരുത്തിയത്. ഇവർക്ക് സൗജന്യ യാത്ര ഒരുക്കണം എന്ന ആവശ്യം ഉയർന്നപ്പോൾ അതിന് പണമില്ല എന്ന് പറഞ്ഞ കേരള ഹൗസാണ് ഇപ്പോൾ അത്താഴ വിരുന്ന് നടത്തിയത്. അതോടൊപ്പം വിദ്യാർത്ഥികൾ ഉൾപ്പെടെ ഉള്ളവരുടെ യാത്രക്ക് പണം ആരിൽ നിന്നും സ്വീകരിക്കേണ്ട എന്നും സർക്കാർ നിലപാട് എടുത്തിരുന്നു. കൊവിഡ് സമയത്ത്‌ നഴ്സുമാർക്ക് താമസ സൗകര്യം ഒരുക്കണം എന്ന ആവശ്യം ഉയർന്നപ്പോൾ ജീവനക്കാർ എത്തുന്നില്ല, കാന്‍റീന്‍ പ്രവർത്തിക്കുന്നില്ല എന്നായിരുന്നു റസിഡന്‍റ് കമ്മീഷണറുടെ വിശദീകരണം.