ന്യൂഡൽഹി : ഹോസ്റ്റല്‍ മെസ്സില്‍ മാംസ്യാഹാരം വിളമ്പിയതില്‍ ജവാഹർലാൽ നെഹ്റു സർവകലാശാല(ജെഎൻയു) ക്യാംപസിൽ വീണ്ടും വിദ്യാർഥി സംഘർഷം. കല്ലേറിലും അതിക്രമത്തിലും പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്കു പരുക്കേറ്റു. രാമനവമി ദിനത്തില്‍ ഹോസ്റ്റൽ മെസിൽ നോൺ–വെജിറ്റേറിയൻ ഭക്ഷണം വിളമ്പിയതുമായി ബന്ധപ്പെട്ട തർക്കങ്ങളാണു സംഘർഷത്തിനു കാരണമായത്.
കാവേരി ഹോസ്റ്റലിൽ ഇറച്ചി വിളമ്പുന്നത് എബിവിപി വിദ്യാർഥികൾ തടഞ്ഞതായി വിദ്യാർഥി സംഘടനയായ ഐസ(എഐഎസ്എ) യുടെ ദേശീയ പ്രസിഡന്‍റും ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്‍റുമായ എൻ.സായ് ബാലാജി ആരോപിച്ചു. ഇതിനു പിന്നാലെയാണു കയ്യേറ്റമുണ്ടായത്. മെസ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കു മർദനമേറ്റു. പ്രതിഷേധിച്ച വിദ്യാർഥികൾക്കു നേരെയും കല്ലേറുണ്ടായി.