
സംസ്ഥാനത്ത് പാചകവാതക വിതരണം താളംതെറ്റിയത് ഹോട്ടൽ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഗ്യാസ് ലഭ്യത കുറഞ്ഞതോടെ ഹോട്ടലുകൾക്ക് ആവശ്യമായ സിലിണ്ടറുകൾ ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതിൽ പ്രതിഷേധിച്ച് വരാനിരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിട്ട് സൂചന പണിമുടക്ക് നടത്താൻ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തീരുമാനിച്ചു.
പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നാളെ എണ്ണക്കമ്പനികളുടെ ബോട്ട്‌ലിംഗ് പ്ലാന്റുകളിലേക്ക് ഹോട്ടൽ ഉടമകൾ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഹോട്ടൽ വ്യവസായത്തെ അവശ്യ സർവീസായി പരിഗണിക്കണമെന്നും മുൻഗണനാടിസ്ഥാനത്തിൽ പാചകവാതകം ലഭ്യമാക്കണമെന്നുമാണ് സംഘടനയുടെ പ്രധാന ആവശ്യം. ഗ്യാസ് ക്ഷാമം നീണ്ടുപോയാൽ ഹോട്ടലുകളുടെ പ്രവർത്തനം പൂർണ്ണമായും നിലയ്ക്കുമെന്ന ആശങ്കയിലാണ് ഉടമകൾ.
അതേസമയം, പാചകവാതക ക്ഷാമത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു. കൃത്രിമ ക്ഷാമം സൃഷ്ടിച്ച് സിലിണ്ടറുകൾ പൂഴ്ത്തിവെക്കുന്നവർക്കെതിരെ രാജ്യവ്യാപകമായി നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി വിവിധയിടങ്ങളിൽ നിന്നായി 15,000 സിലിണ്ടറുകൾ അധികൃതർ പിടിച്ചെടുത്തു. വിതരണ ശൃംഖല പുനഃസ്ഥാപിക്കുന്നതിനായി ഇറാനിൽ നിന്ന് കൂടുതൽ എൽ.പി.ജി ടാങ്കറുകൾ ഇന്ത്യയിലെത്തിക്കാനുള്ള നയതന്ത്ര നീക്കങ്ങളും ഊർജിതമാക്കിയിട്ടുണ്ട്.