
കണ്ണൂർ സി.പി.എമ്മിൽ ഉൾപ്പാർട്ടി തർക്കങ്ങൾ പുതിയ തലത്തിലേക്ക് നീങ്ങുന്നു. മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ പാർട്ടി നേതൃത്വത്തെ വല്ലാത്തൊരു പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ആരോപണങ്ങളിൽ നിന്ന് വ്യക്തമായ മറുപടി നൽകി തലയൂരാൻ സാധിക്കാത്തത് അണികൾക്കിടയിലും ചർച്ചയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഉയർന്നുവന്ന ഈ വിഭാഗീയത വോട്ടർമാരെ സ്വാധീനിക്കുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹം വോട്ടെടുപ്പിനെ ബാധിക്കാതിരിക്കാൻ തളിപ്പറമ്പ്, പേരാവൂർ മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സി.പി.എം തീരുമാനം. പാർട്ടിക്ക് വലിയ സ്വാധീനമുള്ള ഈ മേഖലകളിൽ വോട്ട ചോർച്ച ഉണ്ടാകാതിരിക്കാൻ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ സജീവമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വിഭാഗീയതയുടെ കരിനിഴൽ വീണ മണ്ഡലങ്ങളിൽ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി പ്രതിരോധം തീർക്കാനാണ് പാർട്ടിയുടെ പ്ലാൻ.
വിവാദങ്ങൾക്കിടെ തളിപ്പറമ്പ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊർജ്ജം പകരാൻ ഇന്ന് മണ്ഡലം കൺവെൻഷൻ നടക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കൺവെൻഷനിൽ പങ്കെടുക്കും. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാനും പ്രവർത്തകരുടെ ആത്മവീര്യം വീണ്ടെടുക്കാനും ലക്ഷ്യമിട്ടാണ് സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ട് കൺവെൻഷനെത്തുന്നത്. വിവാദങ്ങളെ തള്ളിക്കളഞ്ഞ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമാകാനുള്ള സന്ദേശമാകും അദ്ദേഹം ഇന്ന് നൽകുക.