കടുത്തുരുത്തി മുൻ എം.എൽ.എ പി.എം. മാത്യു അന്തരിച്ചു; സംസ്കാരം നാളെ

Jaihind News Bureau
Tuesday, December 30, 2025

കടുത്തുരുത്തി മുൻ എം.എൽ.എയും കേരള കോൺഗ്രസ് (ജോസഫ്) നേതാവുമായ പി.എം. മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1991 മുതൽ 1996 വരെയുള്ള കാലഘട്ടത്തിൽ കടുത്തുരുത്തി മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു.

ഏറ്റവും ഒടുവിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം നിലകൊണ്ട അദ്ദേഹം, ആരോഗ്യപ്രശ്നങ്ങൾ കാരണം കുറച്ചുനാളുകളായി സംഘടനാ രംഗത്ത് അത്ര സജീവമായിരുന്നില്ല. കടുത്തുരുത്തിയുടെ വികസന പ്രവർത്തനങ്ങളിലും സാമൂഹിക കാര്യങ്ങളിലും സജീവ ഇടപെടലുകൾ നടത്തിയിരുന്ന പി.എം. മാത്യുവിന്റെ വേർപാട് രാഷ്ട്രീയ കേരളത്തിന് വലിയ നഷ്ടമാണ്.

പാലായിൽ നിന്നും ഇന്ന് വൈകുന്നേരം 5 മണിയോടെ മൃതദേഹം കടുത്തുരുത്തി അരുണാശ്ശേരിയിലെ വീട്ടിലെത്തിക്കും. പൊതുദർശനത്തിന് ശേഷം നാളെ (ബുധൻ) വൈകിട്ട് മൂന്ന് മണിക്ക് കടുത്തുരുത്തി സെന്റ് മേരീസ് ചർച്ചിൽ (താഴത്ത് പള്ളി) വെച്ച് സംസ്കാര ശുശ്രൂഷകൾ നടക്കും. രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തും.