സിദ്ധാര്‍ത്ഥിന്റേത് എസ് എഫ് ഐ നടത്തിയ കൊലപാതകം :രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, March 4, 2025

സിദ്ധാര്‍ത്ഥന്റെ കൊലക്കേസിലെ പ്രതികളുടെ രാഷ്ട്രീയ സ്വാധീനം എത്ര വലുതാണെന്നാണ് അവരെ കോളേജിലേയ്ക്ക് തിരിച്ചെടുത്തതിലൂടെ തെളിയുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എം എല്‍ എ. സിദ്ധാര്‍ത്ഥിന്റേത് കൊലപാതകം ആണെന്നും അതിന് നേതൃത്വം കൊടുത്തത് എസ്എഫ്‌ഐ ആണെന്നും അദ്ദേഹം പറഞ്ഞു. റാഗിങ്ങുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് സ്‌പെഷ്യല്‍ ബെഞ്ച് രൂപീകരിക്കുവാനുള്ള ഹൈക്കോടതിവിധി സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. റാഗിംഗ് എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ ഇത് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പൂക്കോട് സിദ്ധാര്‍ഥനെ എസ്എഫ്‌ഐ നേതൃത്വം അതിക്രൂരമായി രണ്ടു ദിവസത്തോളം പരസ്യമായി മര്‍ദ്ദിച്ചും അപമാനിച്ചും മരണത്തിലേക്കു തള്ളിവിടുകയായിരുന്നു. ആ കുട്ടിയുടേത് ആത്മഹത്യയെന്നു കരുതാനാവില്ല. അതിനെ ഒരു കൊലപാതകം എന്നു തന്നെ വിലയിരുത്തണം. എന്നിട്ടും സിംഗിള്‍ ബെഞ്ച് പറഞ്ഞത് സിദ്ധാര്‍ഥിന്റെ മരണകാരണം മനസിലായില്ലെന്നും മുതിര്‍ന്ന കുട്ടികള്‍ ശാസിച്ച് ഗുണദോഷിക്കാന്‍ നടത്തിയ ശ്രമമെന്നുമായിരുന്നു. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച കോടതിവിധിയായിരുന്നു അത്.

ഈ സംരക്ഷണമാണ് കോട്ടയം നഴ്‌സിങ് കോളജ് അടക്കം പല കോളജുകളിലും കടുത്ത റാഗിങ്ങിലേക്കു പിന്നീട് നയിച്ചത്. കാരണം തെറ്റായ സന്ദേശമാണ് ഈ വിധി നല്‍കിയത്. അതിനെ പരസ്യമായി താനടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ വിമര്‍ശിച്ചിരുന്നു.

കേരളത്തില്‍ റാഗിങ് കേസുകള്‍ വര്‍ധിക്കുകയും അതില്‍ കുറ്റക്കാരായവര്‍ രാഷ്ട്രീയ സംരക്ഷണം മൂലം ശിക്ഷിക്കപ്പെടാതെ പോവുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളുണ്ട്. പ്രചതികള്‍ക്ക് യൂണിവേഴ്‌സിറ്റിയുടെയും പോലീസിന്റെയും സര്‍ക്കാരിന്റെയും സംരക്ഷണം ലഭിക്കുന്നു. ഈ പുതിയ ബെഞ്ചിന്റെ രൂപീകരണ തീരുമാനം ഈ റാഗിങ് അവസാനിപ്പിക്കാനുള്ള ആദ്യത്തെ പടി ആകുമെന്നും കേരളത്തിലെ റാഗിങ് ഇരകള്‍ക്കു നീതി കിട്ടുമെന്ു പ്രതീക്ഷിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ഥന്റെ മരണത്തിലെ പ്രതികളെ കോളേജില്‍ തിരിച്ചെടുത്തു. ശിക്ഷാ നടപടിക്കു വിധേയരായ 2 വിദ്യാര്‍ഥികള്‍ക്കാണ് പുന: പ്രവേശനം നല്‍കിയത്. മൂന്നു വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലില്‍ തിരിച്ചു കയറാനും അനുമതി. ഹോസ്റ്റലില്‍ നിന്നു പുറത്താക്കാനുള്ള തീരുമാനം റദാക്കി കോടതി വിധിയുണ്ടായിട്ടും സര്‍വകലാശാല അധികൃതര്‍ അപ്പീലിനു പോയില്ല. കലാലയ അക്രമണങ്ങള്‍ തുടര്‍ക്കാത്തയാകുമ്പോള്‍ അധികൃതരുടെ ഭാഗത്തുനിന്നും പ്രതികള്‍ക്ക് ലഭിക്കുന്നത് അകമഴിഞ്ഞ സഹായമാണ്

പൂക്കോട് സിദ്ധാര്‍ഥന്‍ മരണത്തില്‍ ശിക്ഷാ നടപടിക്കു വിധേയരായ 2 വിദ്യാര്‍ഥികള്‍ക്കു പുന: പ്രവേശനം നല്‍കി പൂക്കോട് വെറ്ററിനറി കോളജ്. ആന്റി റാഗിംഗ് സെല്‍ ഒരു വര്‍ഷത്തേക്ക് പഠന വിലക്കേര്‍പ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്ത വിദ്യാര്‍ഥികള്‍ക്കാണ് പുനര്‍പ്രവേശനം നല്‍കിയത്. മൂന്നു വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലില്‍ തിരിച്ചു കയറാനും കോളജ് അനുമതി നല്‍കി. പുനര്‍പ്രവേശന ഉത്തരവിന്റെ പകര്‍പ്പ് ജയ്ഹിന്ദ് ന്യൂസിനു ലഭിച്ചു. സിദ്ധാര്‍ഥനെ മര്‍ദ്ദിച്ചവരും റാഗിങ് വിവരം പുറത്തറിയിക്കാത്തവരും ഇതിലുള്‍പ്പെടുന്നുണ്ട്. വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്നു പുറത്താക്കാനുള്ള തീരുമാനം റദാക്കി കോടതി വിധിയുണ്ടായിട്ടും സര്‍വകലാശാല അധികൃതര്‍ അപ്പീലിനു പോയിരുന്നില്ല. എന്നാല്‍ പുനര്‍ പ്രവേശനം സ്വാഭാവിക നടപടിയാണെന്നും ഒരു വര്‍ഷത്തെ പഠന വിലയ്ക്ക് പൂര്‍ത്തിയായതാണെന്നുമാണ് സര്‍വകലാശാലയുടെ വിശദീകരണം.