കാര്‍ഡിയോളജി ഐസിയുവില്‍ നിന്നൊരു ജാമ്യാപേക്ഷ

Jaihind News Bureau
Tuesday, February 25, 2025

വായില്‍ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞ് ജയിലിലിടാന്‍ കോടതി വിധിച്ച പി സി ജോര്‍ജ്ജ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി ഐസിയുവില്‍ തുടരുകയാണ്. 48 മണിക്കൂര്‍ നിരീക്ഷണമാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. നിലവില്‍ തൃപ്തികരമാണ് ജോര്‍ജ്ജിന്റെ ആരോഗ്യനില. ഇതിനിടെ ഐ സിയുവില്‍ കിടന്നു കൊണ്ട് ജോര്‍ജ്ജ് വീണ്ടും ജാമ്യാപേക്ഷ നല്‍കി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യപേക്ഷ നല്‍കിയത്. വ്യാഴാഴ്ച തന്നെ കോടതി ഹര്‍ജി പരിഗണിച്ചേക്കുമെന്നാണ് ജോര്‍ജ്ജ് കണക്കു കൂട്ടുന്നത്. ജാമ്യം അനുവദിച്ചാല്‍ ജയിലില്‍ പോകാതെ ജോര്‍ജ്ജിന് വീട്ടിലേയ്ക്കു മടങ്ങാന്‍ കഴിയും

ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. സംഭവത്തിന് പിന്നാലെ വലിയ വിമര്‍ശനം ഉയര്‍ന്നു. മതവിദ്വേഷ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതി നല്‍കി. പൊലീസ് കേസെടുത്തതോടെ പിസി ജോര്‍ജ്ജ് മുന്‍കൂര്‍ ജാമ്യത്തിനായി നെട്ടോട്ടമായി. കോട്ടയം സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഹൈക്കോടതി വിധിക്കു പിന്നാലെ പോലീസ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള നടപടിയും ആരംഭിച്ചു. പോലീസ് സ്റ്റേഷനില്‍ ഹാജരാക്കാന്‍ രണ്ടുദിവസത്തെ സാവകാശം വേണമെന്ന് ജോര്‍ജ് ആവശ്യപ്പെട്ടെങ്കിലു പൊതുവേദികളിലൊന്നും എത്തിയില്ല.

എന്നാല്‍ തിങ്കളാഴ്ച പോലീസ് ജോര്‍ജ്ജിനെ അന്വേഷിച്ച് പൂഞ്ഞാറിലെ വസതിയിലെത്തിയെങ്കിലും അവിടെ ഇല്ലായിരുന്നു. തുടര്‍ന്ന് ഈരാറ്റുപേട്ട കോടതിയില്‍ എത്തി കീഴടങ്ങുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോള്‍ പി.സി ജോര്‍ജിനെതിരെ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോര്‍ട്ട് അടക്കം പൊലീസ് സമര്‍പ്പിച്ചു. ഇതേതുടര്‍ന്ന് ജോര്‍ജ്ജിന്റെ പ്രതീക്ഷ തെറ്റിച്ച് ഈരാറ്റുപേട്ട കോടതിയും പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളുകയാണ് ചെയ്തത് .വൈകിട്ട് ആറുമണി വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടതിന് തൊട്ടു പിന്നാലെയാണ് മാര്‍ച്ച് 10 വരെ റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവായത്..

ജയിലിലേക്ക് മാറ്റുന്നതിനിടെ പെട്ടെന്ന് പിസി ജോര്‍ജിന് ശാരീരിക അസ്വസ്ഥത ഉണ്ടായി. ഇതോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തിലെ ഐസിയുവില്‍ കഴിയുകയാണ് പിസി ജോര്‍ജ്.. പോലീസ് കാവല്‍ നില്‍ക്കുന്നു. 48 മണിക്കൂര്‍ നിരീക്ഷണമാണ് ഡോക്ടര്‍മാര്‍ പിസി ജോര്‍ജിനോട് നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ ആരോഗ്യ നില തൃപ്തികരമാണ് എന്നറിയുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശം കൂടി കണക്കിലെടുത്താകും ജയിലിലേക്ക് മാറ്റുന്നതിലടക്കം തീരുമാനം ഉണ്ടാവുക..ഇതിനിടെയാണ് ഈരാറ്റുപേട്ട കോടതിയില്‍ വീണ്ടും ജാമ്യ ഹര്‍ജി പിസി സമര്‍പ്പിച്ചത്.. വ്യാഴാഴ്ച ജോര്‍ജിന്റെ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കും..