തിരുവനന്തപുരം : സ്ത്രീ സുരക്ഷ പറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്‍ക്കാരിന് കീഴില്‍ സ്ത്രീകളുടെ നിലവിളിയാണ് ഉയരുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് എം.പി. സ്ത്രീകള്‍ക്കെതിരേ വാളയാര്‍ മുതല്‍ ആലുവ വരെ നീളുന്ന അതിക്രമങ്ങളുടെ പരമ്പരയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.
സര്‍ക്കാര്‍ തെറ്റുതിരുത്തിയില്ലെങ്കില്‍ കേരളം സമരഭൂമികയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കെപിസിസി ആഹ്വാനം ചെയ്ത വനിതകളുടെ രാത്രി നടത്തത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്നും ആരോപണവിധേയനായ സിഐയെ പൊലീസ് ആസ്ഥാനത്ത് കുടിയിരുത്തിയപ്പോള്‍ തന്നെ സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി വ്യക്തമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.