യുഡിഎഫ് 78 സീറ്റ് നേടും ; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സര്‍വ്വെയില്‍ യുഡിഎഫിന്  17 സീറ്റ് ലഭിക്കുമെന്ന പറഞ്ഞ ഏജന്‍സിയുടെ സര്‍വ്വെ റിപ്പോര്‍ട്ട് പുറത്ത്

Jaihind News Bureau
Friday, March 26, 2021

തിരുവനന്തപുരം: കേരളത്തില്‍ 78 വരെ സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് എഐസിസി ചുമതലപ്പെടുത്തിയ സ്വകാര്യ ഏജന്‍സിയുടെ സര്‍വ്വെ റിപ്പോര്‍ട്ട് . സര്‍വ്വെ റിപ്പോര്‍ട്ട് പ്രകാരം 68 മണ്ഡലങ്ങള്‍ എ – പ്ലസ് കാറ്റഗറിയിലും 10 മണ്ഡലങ്ങള്‍ എ – വിഭാഗത്തിലും കണക്കാക്കുന്നു.പ്രചരണത്തിന്‍റെ രണ്ടാം ഘട്ടവും  പിന്നിട്ടശേഷമുള്ള സർവേയിലാണ് 78 വരെ സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന റിപ്പോർട്ട്. മൂന്നാം ഘട്ടത്തില്‍ കടുത്ത പോരാട്ടത്തിലേയ്ക്ക് കടക്കുന്നതും സാധ്യത കല്‍പിക്കുന്നതുമായ 8 മണ്ഡലങ്ങള്‍ വേറെയുമുണ്ട്.

ഏറ്റവും കൂടുതല്‍ എ പ്ലസ് മണ്ഡലങ്ങള്‍ എറണാകുളം, മലപ്പുറം ജില്ലകളില്‍നിന്നാണ്. എറണാകുളത്ത് 11 സീറ്റുകളാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. കേരള കോണ്‍ഗ്രസ് – എം വിട്ടുപോയ കോട്ടയത്ത് 4 സീറ്റുകളാണ് എ പ്ലസ് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. ഇടുക്കിയില്‍ 4 -ഉം പത്തനംതിട്ടയില്‍ 3 -ഉം തൃശൂരില്‍ 5 -ഉം എ പ്ലസ് മണ്ഡലങ്ങളുണ്ട്. ഏറ്റവും കുറഞ്ഞ സീറ്റായി കണക്കാക്കിയിരിക്കുന്നതും 68 ആണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സര്‍വ്വെ വിലയിരുത്തല്‍ നടത്തി യുഡിഎഫിന്  17 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഏജന്‍സി തന്നെയാണ് ഇത്തവണയും സര്‍വ്വെക്ക് നേതൃത്വം നല്‍കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷമുള്ള ഓരോ ദിവസവും യുഡിഎഫിന്‍റെ സ്ഥിതി മെച്ചപ്പെട്ടുവരുന്നുവെന്ന സൂചനകളില്‍ കോണ്‍ഗ്രസ് നേതൃത്വവും തൃപ്തരാണ്. കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ പ്രചരണ പരിപാടികള്‍ വിലയിരുത്താനും ഊര്‍ജസ്വലമാക്കാനും എഐസിസി നിരീക്ഷകരെ പ്രത്യേകം ചുമതലപ്പെടുത്തിയിരിക്കുകയാണ്.