‘വീട്ടില്‍ വോട്ട്’ അട്ടിമറിക്കപ്പെടരുത്; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്

 

തിരുവനന്തപുരം: പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ 85 വയസു പിന്നിട്ട മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വീടുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടിയുമായി ബന്ധപ്പെട്ട പരാതികളും ആശങ്കകളും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗളിന് കത്ത് നല്‍കി.

വീട്ടില്‍ വോട്ടു ചെയ്യുന്നവരുടെ പ്രായം സ്ഥിരീകരിക്കുന്നതിന് തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ആധികാരിക രേഖയാക്കുന്നതിന് പകരം ആധാര്‍ ഉള്‍പ്പെടെയുള്ള മറ്റ് തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്ന രീതി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. വോട്ടിംഗ് സമയക്രമം യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഏജന്‍റുമാരെ അറിയിക്കാത്ത സംഭവങ്ങളുമുണ്ടായി. സീല്‍ഡ് കവറുകള്‍ ഉപയോഗിച്ചില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നുവെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

വോട്ടിംഗ് പ്രക്രിയ സുതാര്യവും സത്യസന്ധവുമാക്കുന്നതിന് വേണ്ടി വോട്ടിംഗ് സമയക്രമം സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ഏജന്‍റുമാരെ മുന്‍കൂട്ടി അറിയിക്കാനും രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ലെവല്‍ ഏജന്‍റുമാരുടെ സാന്നിധ്യത്തിലാണ് വോട്ടെടുപ്പ് നടക്കുന്നതെന്ന് ഉറപ്പാക്കാനും നടപടി സ്വീകരിക്കണം. സീല്‍ഡ് കവറുകള്‍ക്ക് പകരം തപാല്‍ വോട്ടുകള്‍ ബാലറ്റ് പെട്ടികളില്‍ തന്നെ സൂക്ഷിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും പ്രതിപക്ഷ നേതാവ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

Comments (0)
Add Comment