കൊവിഡ് : 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിനേഷന്‍ വൈകും : മുഖ്യമന്ത്രി

തിരുവനന്തപുരം : 18 വയസ്സ് തികഞ്ഞവരുടെ വാക്സിനേഷൻ അൽപ ദിവസങ്ങൾ കൂടി വൈകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിർമാതാക്കളിൽനിന്നു വാക്സീൻ വാങ്ങുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതു മനസ്സിലാക്കി വാക്സീൻ കേന്ദ്രങ്ങളിൽ തിരക്കുണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. വാക്സിനേഷൻ സെന്‍ററുകൾ രോഗം പകർത്താനുള്ള കേന്ദ്രങ്ങളായി മാറരുത്. രണ്ടാമത്തെ ഡോസിനു സമയമാകുന്നവരുടെ ലിസ്റ്റ് വാക്സിനേഷൻ കേന്ദ്രങ്ങളിലെ മാനേജർമാർ പ്രസിദ്ധീകരിക്കുകയും, അവരെ നേരിട്ട് വിളിച്ചറിയിക്കുകയും ചെയ്യും. സമയം അറിയിക്കുമ്പോൾ മാത്രമേ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ചെല്ലാൻ പാടൂ. രണ്ടാമത്തെ ഡോസ് കിട്ടില്ലെന്ന പരിഭ്രാന്തി ആർക്കും വേണ്ട.

ഇന്ത്യയിൽ 18 വയസ്സിനു മുകളിലുള്ളവരെ വാക്സിനേറ്റ് ചെയ്യണമെങ്കിൽ 93 കോടിയിൽ അധികം ആളുകൾക്കു വാക്സീൻ നൽകേണ്ടിവരും. 45 വയസ്സിനു മുകളിലുള്ളത് 30 കോടി ആളുകളാണ്. അതിൽ 12.95 കോടി ആളുകൾക്കാണ് കേന്ദ്ര സർക്കാർ ഇതുവരെ വാക്സീൻ ലഭ്യമാക്കിയിട്ടുള്ളത്. കേരളത്തിൽ മേയ് 30 നുള്ളിൽ 45 വയസ്സിനു മുകളിലുള്ള ആളുകൾക്കു വാക്സീൻ നൽകാനാണ് തീരുമാനിച്ചിരുന്നത്.

എന്നാൽ അതിനാവശ്യമായ വാക്സീൻ ലഭിച്ചിട്ടില്ല. രണ്ടാമത്തെ ഡോസ് കൂടെ കണക്കിലെടുത്താൽ 74 ലക്ഷത്തിൽ പരം ഡോസുകൾ വിതരണം ചെയ്തു കഴിഞ്ഞു. മേയ് 30-നുള്ളിൽ തീർക്കാൻ ലക്ഷ്യമിട്ടതിന്‍റ് 50 ശതമാനം പോലുമായിട്ടില്ല. അതിനാൽ കൂടുതൽ വാക്സീൻ ലഭ്യമാക്കാൻ വേണ്ട നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉടനടി ഉണ്ടാകേണ്ടതുണ്ട്. സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്കായി മാറ്റിവയ്ക്കണം. കൂടുതൽ സ്വകാര്യ ആശുപത്രികളെ കാരുണ്യപദ്ധതിയുടെ ഭാഗമാക്കും.

ജയിച്ച സ്ഥാനാർഥികൾ നേരിട്ടു നന്ദി പറയാൻ പോകുന്നത് ഒഴിവാക്കണം. കൊവിഡ് കഴിഞ്ഞാൽ അത് ചെയ്യാം. ഇപ്പോൾ സമൂഹ മാധ്യമത്തിലൂടെ വോട്ടർമാരെ അഭിസംബോധന ചെയ്യണം. നിർമാണ മേഖലയ്ക്ക് നിയന്ത്രണമില്ല. എവിടെയാണോ ജോലി ചെയ്യേണ്ടത് അവിടെ താമസ സൗകര്യം ഉണ്ടാകണമെന്നും യാത്ര ചെയ്യാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Comments (0)
Add Comment