യുഡിഎഫ് എംഎൽഎമാരെ വാച്ച് ആന്‍റ് വാർഡ് കയ്യേറ്റം ചെയ്ത സംഭവത്തില്‍ സമഗ്രഅന്വേഷണം വേണം: രമേശ് ചെന്നിത്തല

 

തിരുവനന്തപുരം: നിയമസഭയിൽ യുഡിഎഫ് എംഎല്‍എമാരെ വാച്ച് ആന്‍റ് വാർഡ് കയ്യേറ്റം ചെയ്ത സംഭവത്തെ ശക്തമായി അപലപിച്ച് രമേശ് ചെന്നിത്തല. കുറ്റക്കാരായവരെ മാറ്റി നിർത്തി നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നിയമസഭയിൽ സ്പീക്കർ നിരന്തരം പ്രതിപക്ഷത്തെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് എംഎൽഎമാർ സ്പീക്കറുടെ ഓഫീസ് പ്രതിഷേധ സൂചകമായി ഉപരോധിച്ചത്. സമാധാനപരമായ പ്രതിരോധത്തെ ചില ഭരണകക്ഷി എംഎൽഎമാരുടെ താളത്തിനൊപ്പം തുളളി പ്രതിപക്ഷത്തെ മുതിർന്ന നേതാക്കളെ ഉള്‍പ്പെടെ കൈയ്യേറ്റം ചെയ്ത നടപടി അങ്ങേയറ്റം അപലപനീയമാണ്. സ്പീക്കർ പ്രതിപക്ഷ അവകാശവും സംരക്ഷിക്കാൻ ബാധ്യതപ്പെട്ടയാളാണെന്നും ഭരണപക്ഷത്തിനൊപ്പം തുള്ളേണ്ടയാളല്ലെന്നും രമേശ് ചെന്നിത്തല ഓർമ്മിപ്പിച്ചു. റൂൾ 50 പ്രതിപക്ഷത്തിന്‍റെ അവകാശമാണ്. അതിനെ നിരന്തരം അവഗണിക്കുകയും പ്രതിപക്ഷത്തെ അവഹേളിക്കുകയും ചെയ്യുന്ന നടപടി സ്പീക്കർ അവസാനിപ്പിക്കണം. നിലവിട്ട് പെരുമാറുന്ന ചില മന്ത്രിമാരുടെ നടപടിയും അംഗീകരിക്കാൻ കഴിയില്ലെന്നും  രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

സഭ സുഗമമായി നടത്തിക്കൊണ്ടു പോകേണ്ടതിന്‍റെ കൂടുതൽ ഉത്തരവാദിത്വം ഭരണപക്ഷത്തിനുണ്ടെന്ന കാര്യം ആരും വിസ്മരിക്കരുത്. പ്രതിപക്ഷത്തിന്‍റെ ന്യായമായ അവകാശങ്ങളെ പൂർണ്ണമായും സംരക്ഷിക്കേണ്ട ബാധ്യത കൂടി സ്പീക്കർക്കുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Comments (0)
Add Comment