എല്‍ഡിഎഫിനെതിരായ അവിശ്വാസം പാസായി; വെങ്ങോല യുഡിഎഫിന്

Jaihind Webdesk
Thursday, January 10, 2019

എറണാകുളം ജില്ലയിലെ വെങ്ങോല പഞ്ചായത്തിൽ ഇടതുമുന്നണി ഭരണത്തിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം സി.പി.എം അംഗത്തിന്റെ പിന്തുണയോടെ പാസായി. ഇതോടെ എൽ.ഡി.എഫിന്‍റെ പ്രസിഡന്‍റ് ധന്യ ലൈജു പുറത്തായി.

സി.പി.എം അംഗം സ്വാതി റെജികുമാറിന്‍റെ പിന്തുണയാണ് യു.ഡി.എഫിന് ലഭിച്ചത്. ഇവരുടെയടക്കം 12 വോട്ടുകൾ യു.ഡി.എഫിന് ലഭിച്ചപ്പോൾ എൽ.ഡി.എഫിന് 11 പേരുടെ പിന്തുണയാണ് കിട്ടിയത്. അഞ്ചാം വാർഡ് അംഗമായി വിജയിച്ച സ്വാതി റെജികുമാറിനെ രണ്ടരക്കൊല്ലത്തിന് ശേഷം പ്രസിഡന്‍റാക്കാമെന്ന് എൽ.ഡി.എഫ് ഉറപ്പ് നൽകിയിരുന്നു. ഇത് പാലിക്കാൻ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് സ്വാതി യു.ഡി.എഫിനൊപ്പം ചേർന്നത്. പഞ്ചായത്തിലെ മിനിട്‌സ് ബുക്ക് എൽ.ഡി.എഫ് അംഗങ്ങൾ കടത്തിക്കൊണ്ടുപോയതിനെ തുടർന്ന് ഒരു തവണ മാറ്റിവെച്ച അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പാണ് ഇന്ന് നടന്നത്.

ഹൈക്കോടതി നിർദേശത്തെ തുടർന്ന് കർശന സുരക്ഷയോടെയായിരുന്നു വോട്ടെടുപ്പ്. അംഗങ്ങള്‍ അല്ലാത്ത ആരും പരിസരത്തേയ്ക്ക് പ്രവേശിക്കരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. പ്രസിഡന്‍റ് സ്ഥാനം പട്ടികജാതി-പട്ടികവർഗ വനിതാ വിഭാഗത്തിന് സംവരണം ചെയ്ത വെങ്ങോല പഞ്ചായത്തിൽ യു.ഡി.എഫിന് ഈ വിഭാഗത്തിൽ നിന്ന് അംഗങ്ങളില്ല. പ്രസിഡന്‍റ് സ്ഥാനത്തേക്ക് സ്വാതി റെജികുമാറിനെ കൊണ്ടുവരാനാണ് യു.ഡി.എഫ് തീരുമാനം.

അഞ്ചാം വാര്‍ഡ് അംഗമായി വിജയിച്ച സ്വാതിയെ രണ്ടരക്കൊല്ലത്തിനു ശേഷം പ്രസിഡന്‍റാക്കാമെന്ന് ഇടതുമുന്നണി ഉറപ്പുനല്‍കിയിരുന്നുവെങ്കിലും ഇത് പാലിക്കാന്‍ തയ്യാറായില്ല.  ഇതിനെതിരെ സ്വാതി സി.പി.എം. ലോക്കല്‍ കമ്മിറ്റി ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത് വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. നീതി നിഷേധത്തില്‍ പ്രതിഷേധിച്ചാണ് സ്വാതി യു.ഡി.എഫിനോടൊപ്പം ചേര്‍ന്നത്.

പ്രസിഡന്‍റ് സ്ഥാനം പട്ടികജാതി-പട്ടികവര്‍ഗ വനിത സംവരണം ഉള്ള പഞ്ചായത്താണ് വെങ്ങോല. 23 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 11 യു.ഡി.എഫ്. മെമ്പര്‍മാരും 10 എല്‍.ഡി.എഫ്. മെമ്പര്‍മാരും രണ്ട് സ്വതന്ത്രന്‍മാരുമാണ് ഇവിടെ വിജയിച്ചത്. യു.ഡി.എഫിന് ഇവിടെ പട്ടികജാതി-പട്ടികവര്‍ഗ വനിതാ അംഗങ്ങളില്ല. അതിനാല്‍ സ്വാതി റെജികുമാറിന്  പ്രസിഡന്‍റ് സ്ഥാനം നല്‍കുമെന്ന്  യു.ഡി.എഫ്. അറിയിച്ചു.