ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ വോട്ടുകച്ചവടം : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Friday, October 4, 2019

 

ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ വോട്ട് കച്ചവടത്തിന് ധാരണയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുൻ കാലങ്ങളിൽ ജനസംഘവുമായി ഉണ്ടാക്കിയ ബന്ധം ഇപ്പോഴും തുടരുന്നു. ബി.ജെ.പിയിലെ ഒരു വിഭാഗവുമായി രഹസ്യമായി വോട്ട് ചെയ്യാനുള്ള ബന്ധം സി.പി.എം  ഉണ്ടാക്കിട്ടുണ്ട്. മഞ്ചേശ്വരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ശങ്കർ റേ കമ്മ്യൂണിസ്റ്റ് വേഷമണിഞ്ഞ സംഘപരിവാറുകാരനെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ മഞ്ചേശ്വരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് സംസ്ഥാന  സർക്കാരിന്‍റെ വിലയിരുത്തലാണ്. ജനവിധി എൽ.ഡി.എഫിന് എതിരാകും. പാലയിൽ എൽ.ഡി.എഫ് ബി.ജെ.പിയുമായി പരസ്യമായി വോട്ട് കച്ചവടം നടത്തി. പാലായിലെ വോട്ട് കച്ചവടം ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന മറ്റിടങ്ങളിലും ആവർത്തിക്കും. സി.പി.എം മുൻ കാലങ്ങളിൽ ജനസംഘവുമായി ഉണ്ടാക്കിയ ബന്ധം ഇപ്പോഴും തുടരുന്നതായി മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി.

ശബരിമല സംബന്ധിച്ച ശങ്കർ റേയുടെ പരാമർശം സംബന്ധിച്ച്  മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വിശദീകരിക്കണം. രവീശ തന്ത്രിയുടെ  അനുഗ്രഹം വാങ്ങിയത് ഇവർ തമ്മിലുള്ള ബന്ധത്തിന്‍റെ തെളിവാണ്.
ശബരിമല ഈ തെരഞ്ഞെടുപ്പിലും ചർച്ചയാവും. പെരിയ കേസ് അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥരെ സിബിഐ അന്വേഷണ പരിധിയിൽ കൊണ്ടുവരണം. ഷുഹൈബ്, ടി.പി കേസുകൾ കൂടി സി.ബി.ഐ അന്വേഷിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദൻ ആവശ്യപ്പെട്ടു. 9 മാസം കൊണ്ട് 70 ബാർ ലൈസൻസ് കൊടുക്കാനുണ്ടായ സാഹചര്യം അന്വേഷിക്കണം.

ഷിബു ബേബി ജോൺ ഉന്നയിച്ച ആരോപണത്തെക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്തണം
ജാള്യത മറക്കേണ്ടത് കോടിയേരി ബാലകൃഷ്ണൻ ആണ്. പാർട്ടി സെക്രട്ടറിക്കും കുടുംബത്തിനും എതിരെ നിരന്തരം ആരോപണങ്ങൾ പുറത്തുവരുന്നു. തൃശൂരിലെ കസ്റ്റഡി മരണം അന്വേഷിക്കണമെന്നും
മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ഡി.സി.സി പ്രസിഡന്‍റ് ഹക്കിം കുന്നേൽ തുടങ്ങിയവരും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.