തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി; വ്യാപക നാശനഷ്ടം

തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. വരന്തരപ്പിള്ളി, നന്തിപുലം, ആറ്റപ്പിള്ളി മേഖലകളിലാണ് അപ്രതീക്ഷിതമായി ചുഴലിക്കാറ്റ് വീശിയത്. മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്.

രാവിലെ ഏഴരയോടെയാണ് തോട്ടം മേഖലയിൽ മിന്നൽ ചുഴലി വീശിയടിച്ചത്. തോട്ടം പ്രദേശമായതിനാൽ
നിരവധി മരങ്ങൾ കടപുഴകി വീണു. ഇലക്ട്രിക് പോസ്റ്റുകളും തകർന്നു. മുപ്പിയം ഭാഗത്ത് മൂന്ന് ഇലക്ട്രിക് പോസ്റ്റുകൾ മറിഞ്ഞുവീണിട്ടുണ്ട്. ആറ്റപ്പിള്ളി റഗുലേറ്ററിൽ മരങ്ങൾ അടിഞ്ഞു. മാഞ്ഞൂരിൽ ഒരു വീടിന് ഭാഗികമായി തകരാർ സംഭവിച്ചു. വീടിന് മുകളിൽ സ്ഥാപിച്ചിരുന്ന ഷീറ്റ് പറന്നു പോയി. ഇലക്ട്രിക് ലൈനുകൾ വ്യാപകമായി പൊട്ടി വീണതിനാൽ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ കാലതാമസമെടുക്കും.

ജില്ലയിൽ ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്. തൃശൂർ ജില്ലയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ അഞ്ചാം തവണയാണ് മിന്നൽ ചുഴലി നാശം വിതക്കുന്നത്. രണ്ട് മാസത്തിനിടെ ഒല്ലൂർ, മാള, അന്നമനട, കുന്നംകുളം, ചാലക്കുടി പ്രദേശങ്ങളിൽ ചുഴലിക്കാറ്റ് വീശിയടിച്ച് വലിയ നാശനഷ്ടങ്ങളുണ്ടായിരുന്നു.

Comments (0)
Add Comment