പൂരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ എത്തും

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് പൂരത്തില്‍ പങ്കെടുക്കാന്‍ ഉപാധികളോടെ അനുമതി. തൃശൂർ പൂരത്തിന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാം. എന്നാല്‍ ക്ഷേത്രപരിസരത്തെ ചടങ്ങിന് മാത്രമാണ് ഉപയോഗിക്കാനാവുക.  സംരക്ഷണത്തിന് നാല് പാപ്പാന്മാര്‍ ഉണ്ടാകണമെന്നും ഉപാധിയുണ്ട്. മറ്റന്നാളാണ് പൂരം. ഇതോടെ പൂരം വിളംബര ചടങ്ങില്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ പങ്കെടുക്കുമെന്ന് ഉറപ്പായി.

തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ആരോഗ്യവാനാണെന്നും  മദപ്പാടിന്‍റെ ലക്ഷണമോ ശരീരത്തിൽ മുറിവുകളോ ഇല്ലെന്നും ആനയുടെ ആരോഗ്യക്ഷമതാ പരിശോധന നടത്തിയ സംഘം കളക്ടർക്ക് റിപ്പോർട്ട് നല്‍കിയിരുന്നു. മൂന്ന് ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് ആനയെ പരിശോധിച്ചത്.

ഒന്നരമണിക്കൂര്‍ നേരം തൃശൂര്‍ പൂരം വിളംബര ചടങ്ങില്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാന്‍ അനുമതി നല്‍കാമെന്ന് ജില്ലാ കലക്ടര്‍ക്ക് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. ഇക്കാര്യം ജില്ലാ മോണിറ്ററിങ് കമ്മിറ്റിയും ചര്‍ച്ച ചെയ്തു.

ആനയെ കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തില്‍ നിന്ന് എഴുന്നള്ളിച്ച് കൊണ്ടുവരില്ല. നഗരത്തില്‍ നിന്ന് എഴുന്നള്ളിച്ച് വടക്കുന്നാഥ ക്ഷേത്രത്തില്‍ എത്തിക്കും. തെക്കേഗോപുര കവാടം തുറന്ന ശേഷം മടങ്ങും. ആനയുടെ അടുത്ത് ആളുകളെ നിര്‍ത്തില്ല

Comments (0)
Add Comment