ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്‍റെ മൂന്നാമത്തെ കൊവിഡ് പരിശോധനാ ഫലവും നെഗറ്റീവ്

കൊവിഡ് സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന് രോഗം ഇല്ലെന്ന് സ്ഥിരീകരണം. മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവ് ആയതായി പി.ടി തോമസ് എം.എല്‍.എ അറിയിച്ചു. ഔദ്യോഗിക അറിയിപ്പ് സർക്കാർ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ആദ്യത്തെ പരിശോധനാ ഫലത്തില്‍ പോസിറ്റീവ് ആണെന്ന് കണ്ടതിനെ തുടർന്ന് ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ തുടർന്നുള്ള രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയതോടെ ഇദ്ദേഹത്തിന് രോഗബാധയില്ലെന്ന് വ്യക്തമായി.

അതേസമയം പൊതു പ്രവർത്തകനെ മുഖ്യമന്ത്രി അധിക്ഷേപിച്ച് സംസാരിച്ചത് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പൊതുപ്രവർത്തകൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സഞ്ചരിച്ചു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. എന്നാല്‍ രോഗം സംശയിക്കപ്പെട്ട ശേഷം അദ്ദേഹം പുറത്തിറങ്ങിയിരുന്നില്ല. ഫെബ്രുവരി 29 മുതൽ താനുമായി അടുത്തിടപെഴുകിയവർ ദയവായി പരിശോധനകൾക്ക് വിധേയരാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.

കൊവിഡ് പ്രതിസന്ധിക്കിടയിലും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവന ദൗർഭാഗ്യകരമാണെന്നും പൊതുവികാരം ഉയർന്നിരുന്നു.

 

Comments (0)
Add Comment