മോദിയുടെ തെറ്റായ സിദ്ധാന്തങ്ങള്‍ ഇനിയെങ്കിലും തിരുത്തണം: ഇന്ത്യന്‍ സാമ്പത്തിക തകര്‍ച്ചയുടെ കാരണങ്ങള്‍ വ്യക്തമാക്കി മന്‍മോഹന്‍ സിങ്

Jaihind News Bureau
Monday, November 18, 2019

രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയുടെ കാരണങ്ങള്‍ വ്യക്തമാക്കി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ലേഖനം. ഇന്ത്യയിലെ വ്യാപാരികളും ജനങ്ങളും ഭയത്തിലാണെന്നും നിസ്സാഹയരാണെന്നും മന്‍മോഹന്‍സിങ് ചൂണ്ടിക്കാട്ടുന്നു. പരസ്പര വിശ്വാസവും ആത്മവിശ്വാസവുമുള്ള ഒരു സാമൂഹിക ഘടന തകര്‍ത്തെറിഞ്ഞതാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാനകാരണമെന്ന് മന്‍മോഹന്‍ സിങ് വ്യക്തമാക്കി.

സമ്പദ് ഘടനയെ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കാത്ത അവിശ്വാസത്തോടെയുള്ള സിദ്ധാന്തങ്ങള്‍ മോദി സര്‍ക്കാര്‍ ഇനിയെങ്കിലും ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ എന്നത് അവിടുത്തെ സമൂഹത്തിന്റെ പ്രതിഫലനമാണ്. പരസ്പര വിശ്വാസവും ആത്മവിശ്വാസവുമാണ് സാമ്പത്തിക വളര്‍ച്ചയുടെ സാമൂഹിക അടിത്തറ. വിശ്വാസത്തിന്റേയും ആത്മവിശ്വാസത്തിന്റേയും സാമൂഹികഘടന ഇപ്പോള്‍ ആകെ കീറിപ്പറിഞ്ഞനിലയിലാണെന്നും മന്‍മഹോന്‍ സിങ് വ്യക്തമാക്കി.

പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി ദിഹിന്ദു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് മുന്‍ പ്രധാനമന്ത്രിയുടെ നിരീക്ഷണം.

15 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ജിഡിപി എത്തിയിരിക്കുന്നു. തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ഗാര്‍ഹിക ഉപഭോഗം നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തി. രാജ്യത്ത് ഇന്ന് നിലവിലുള്ള സാമ്പത്തികാവസ്ഥയുടെ ആഴം മന്‍മോഹന്‍ സിങ് ചൂണ്ടിക്കാട്ടി.

നമ്മുടെ സാമൂഹ്യ ഘടനയിലുണ്ടാക്കിയ വിള്ളലിന്റെ പ്രധാന കാരണം മോദി സര്‍ക്കാരിന്റെ വിശ്വാസയോഗ്യമല്ലാത്ത ഭരണ സിദ്ധാന്തമാണ്. ഓരോ വ്യവസായികളും ബാങ്കറും നയ നിര്‍മാതാക്കളും സംരംഭകരും രാജ്യത്തെ പൗരന്‍മാരും സര്‍ക്കാരിനെ വഞ്ചിക്കുന്നവരാണെന്ന ഈ സംശയം നമ്മുടെ സമൂഹത്തിലുള്ള വിശ്വാസം പൂര്‍ണമായും തകരുന്നതിലേക്ക് നയിച്ചു.

സര്‍ക്കാരിന്റേയും അധികൃതരുടേയും ഉപദ്രവത്തെ ഭയന്നാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് നിരവധി വ്യവസായികള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് മന്‍മോഹന്‍ സിങ് ലേഖനത്തില്‍ വെളിപ്പെടുത്തി. പ്രതികാരനടപടി ഭയന്ന് പുതിയ വായ്പ നല്‍കാന്‍ ബാങ്കര്‍മാര്‍ വിമുഖത കാണിക്കുന്നു, കൂടാതെ പുതിയ പദ്ധതികള്‍ കൊണ്ടുവരാന്‍ സംരംഭകര്‍ മടികാണിക്കുന്നു, പല കാരണങ്ങള്‍ക്കൊണ്ട് സംരംഭം പരാജയപ്പെടുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്.

സര്‍ക്കാരിലേയും മറ്റ് സ്ഥാപനങ്ങളിലെയും നയനിര്‍മ്മാതാക്കള്‍ സത്യം സംസാരിക്കാനോ ബുദ്ധിപരവും സത്യസന്ധവുമായ നയ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും ഭയപ്പെടുന്നു. സാമ്പത്തിക വളര്‍ച്ചയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്ന ആളുകളാണ് ഇവരെല്ലാം. എന്നാല്‍ ഇവര്‍ക്കിടയില്‍ അഗാധമായ ഭയവും അവിശ്വാസവുമുണ്ട്. അത്തരം അവിശ്വാസം ഉണ്ടാകുമ്പോള്‍, അത് ഒരു സമൂഹത്തിലെ സാമ്പത്തിക ഇടപാടുകളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും മന്‍മോഹന്‍ സിങ് കുറിച്ചു.

എല്ലാവരേയും സംശയത്തിന്റേയും അവിശ്വാസത്തിന്റേയും കണ്ണുകളിലൂടെയാണ് മോദി സര്‍ക്കാര്‍ നോക്കി കാണുന്നത്. രക്ഷകരായി സ്വയം അവതരിച്ചുകൊണ്ട് നോട്ട് അവസാധുവാക്കല്‍ പോലുള്ള പൈശാചികവും വിഢിത്തപരവുമായ നയങ്ങള്‍ അവലംബിക്കുകയാണ്. തെറ്റായ ചിന്താഗതിയും വിനാശകരവുമാണെന്ന് ഇതെല്ലാം തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.