കുഴപ്പമൊന്നുമില്ലെന്ന് ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് കൊടുത്ത ദിവസം തന്നെ ക്രൈംബ്രാഞ്ച് കുഴപ്പം കണ്ടു പിടിച്ചു, ഇനി ആ റിപ്പോര്‍ട്ട് നുള്ളിക്കീറി കുട്ടയിലിടണം: രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, February 20, 2020

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിലെ പരാമാര്‍ശങ്ങള്‍ ശരിയല്ലെന്നും എല്ലാം ഭദ്രമാണെന്നും ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയ ദിവസം തന്നെ പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ ക്രൈംബ്രാഞ്ച് വ്യാജവെടിയുണ്ടകള്‍ പിടിച്ചെടുത്തതോടെ ആ റിപ്പോര്‍ട്ട് തന്നെ അസംബന്ധമായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഒരു വശത്ത് കുഴപ്പമൊന്നുമില്ലെന്ന് ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് കൊടുക്കുകയും മറുവശത്ത് ആഭ്യന്തര സെക്രട്ടറിയുടെ കീഴിലുള്ള ക്രൈംബ്രാഞ്ച് വന്‍കുഴപ്പം കണ്ടു പിടിക്കുകയും ചെയ്തിരിക്കുകയാണ്. അപ്പോള്‍ ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് എന്ത് വിലയാണുള്ളത്? അത് നുള്ളിക്കീറി ചവറ്റുകുട്ടയിലിടണം.

സര്‍ക്കാരിനെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനുള്ള പാഴ് ശ്രമം മാത്രമാണ് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പറഞ്ഞു കൊടുത്തത് പോലെ ഒരു റിപ്പോര്‍ട്ട് എഴുതി കൊടുത്തു എന്നേ ഉള്ളൂ.

സിഎജി നേരത്തെ പരിശോധിച്ച് കഴമ്പില്ലെന്ന് കണ്ട തള്ളിക്കളഞ്ഞ കാര്യങ്ങളാണ് ആഭ്യന്തര സെക്രട്ടറി വീണ്ടും റിപ്പോര്‍ട്ടായി നല്‍കിയിരിക്കുന്നത്. പര്‍ച്ചേസുകളില്‍ നടന്ന വന്‍ക്രമക്കേടുകള്‍ സംബന്ധിച്ചും ആയുധങ്ങളിലേയും പടക്കോപ്പുകളിലേയും കുറവ് സംബന്ധിച്ചും സിഎജി ആഭ്യന്തര വകുപ്പിനോട് നേരത്തെ വിശദീകരണം ആരാഞ്ഞതാണ്. ആഭ്യന്തര സെക്രട്ടറിയും കൂടെ പങ്കെടുത്ത ചര്‍ച്ചകള്‍ക്കും ശേഷമാണ് സിഎജി ഓഡിറ്റ് റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കിയത്. എന്നിട്ടും സിഎജി കഴമ്പില്ലെന്ന് കണ്ടെത്തിയ അതേ ന്യായങ്ങള്‍ പറഞ്ഞ് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്.

ഭരണഘടനാ സ്ഥാപനമായ സി.എ.ജി സൂക്ഷമായ പരിശോധനകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ ആഭ്യന്തര സെക്രട്ടറിയില്‍ നിന്ന് വേഗത്തിലൊരു റിപ്പോര്‍ട്ട് എഴുതിവാങ്ങി നേരിടാനാവുമെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടെങ്കില്‍ അത് അസ്ഥാനത്താണ്. സി.എ.ജി കണ്ടെത്തിയ ക്രമക്കേടുകള്‍ക്ക് ആഭ്യന്തര സെക്രട്ടറിയും ഉത്തരവാദിയാണ്. പ്രതിസ്ഥാനത്ത് നില്‍ക്കുന്നയാള്‍ തന്നെ അന്വേഷണം നടത്തുന്നതും റിപ്പോര്‍ട്ടുണ്ടാക്കുന്നതും വിചിത്രമായ കാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.