അനില്‍ അംബാനിക്ക് അനുകൂലമായി കോടതി ഉത്തരവില്‍ തിരിമറി; രണ്ട് കോടതി ജീവനക്കാരെ ചീഫ് ജസ്റ്റിസ് പിരിച്ചുവിട്ടു

അനില്‍ അംബാനിക്ക് അനുകൂലമായി കോടതി ഉത്തരവില്‍ തിരിമറി നടത്തിയ സംഭവത്തില്‍ സുപ്രീം കോടതിയിലെ രണ്ട് ജീവനക്കാരെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പിരിച്ചുവിട്ടു. പ്രത്യേക അധികാരം ഉപയോഗിച്ച്‌ ഇന്നലെ അര്‍ധരാത്രിയാണ് കുറ്റക്കാരായ ജീവനക്കാരെ പിരിച്ചുവിടാന്‍ ചീഫ് ജസ്റ്റിസ് ഉത്തരവിട്ടത്. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യുണിക്കേഷന്‍സിന് എതിരെ എറിക്സണ്‍ ഇന്ത്യ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലെ ഉത്തരവില്‍ മാറ്റം വരുത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി.

കോര്‍ട്ട് മാസ്റ്റര്‍മാരായ മാനവ് ശര്‍മ, തപന്‍ കുമാര്‍ ചക്രബര്‍ത്തി എന്നിവരെയാണ് ചീഫ് ജസ്റ്റിസ് പിരിച്ചുവിട്ടത്. കോടതിയലക്ഷ്യ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ജനുവരി 7 ന് പുറപ്പെടുവിച്ച വിധിയില്‍ അനില്‍ അംബാനിയോട് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സുപ്രിം കോടതി അന്ന് വൈകിട്ട് വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്ത ഉത്തരവില്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് അനില്‍ അംബാനിക്ക് ഇളവ് നല്‍കിയതായാണ് രേഖപ്പെടുത്തിയത്.

ഇതിനെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണം നടത്തുകയും, അംബാനിക്ക് ആശ്വാസം ആകുന്ന ഉത്തരവ് അപ് ലോഡ് ചെയ്തത് അനധികൃതമായ ഇടപെടലാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നാണ് ഭരണഘടനയുടെ 311 അനുഛേദം വ്യവസ്ഥ ചെയ്യുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് ചീഫ് ജസ്റ്റിസ് പിരിച്ചുവിടല്‍ ഉത്തരവില്‍ ഇന്നലെ രാത്രി ഒപ്പുവെച്ചത്. സുപ്രീം കോടതി ചട്ടം 11 (13) പ്രകാരം അച്ചടക്ക നടപടിയുടെ ഭാഗം ആയി ജീവനക്കാരെ പിരിച്ചുവിടാന്‍ ചീഫ് ജസ്റ്റിസിന് അധികാരം ഉണ്ട്. ഉത്തരവില്‍ തിരിമറി നടത്തിയ വിഷയത്തില്‍ ചില അഭിഭാഷകര്‍ക്ക് എതിരെയും അന്വേഷണം പുരോഗമിക്കുന്നതായാണ് സൂചന.

supreme courtanil ambaniranjan gogoi
Comments (1)
Add Comment