തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഒപി ടിക്കറ്റ് ലഭിക്കാന്‍ രോഗികള്‍ക്കും കൂടെവന്നവർക്കും മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്. ഇരിക്കാന്‍ വേണ്ടത്ര കസേരകള്‍ ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ പ്രവേശിച്ച് ഡോകടറെ കാണുന്നതുവരെയുള്ള സമയമത്രെയും രോഗികള്‍ നില്‍ക്കേണ്ട സാഹചര്യമാണുള്ളത്. ഒ.പി കൗണ്ടറില്‍ മണിക്കൂറുകള്‍ നില്‍ക്കാന്‍ കഴിയാത്തവർ കയ്യിലെ സാധനങ്ങള്‍ വരിയിലെ തറയില്‍ വച്ചിട്ട് മരച്ചുവട്ടിലോ ആശുപത്രിയിലെ സിമന്‍റ് തറകളിലോ അഭയം തേടുകയാണ്.
ജനറല്‍ ആശുപത്രിയില്‍ രാവിലെ 4 മണി മുതൽ രോഗികൾ എത്തിത്തുടങ്ങും. ഒന്നു നിവർന്നു നിൽക്കാൻ പോലും കഴിയാത്ത രോഗികളും, എന്തെങ്കിലുമൊക്കെ രോഗങ്ങൾ കാരണം , കാലിനും, കാൽമുട്ടിനും ബലക്കുറവുള്ളവരും, നീരുള്ളവരുമൊക്കെ ഈ കൂട്ടത്തില്‍ ഉണ്ടാകും. ഇടയ്ക്കിടെ അമേരിക്കയിൽ ചികിൽസക്ക് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ കാലിലെ നീര് കണ്ട് ദുഃഖിക്കുന്നവരുടെ ഇടപെടലുകള്‍ സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ ഉണ്ടാകുന്നില്ല.