പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സോണിയാ ഗാന്ധിയുടെ കത്ത്; നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്

Jaihind Webdesk
Thursday, May 16, 2019

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം അടുക്കവെ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ കത്ത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മെയ് 23 ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യതയുണ്ടെങ്കില്‍ അത് പ്രയോജനപ്പെടുത്താനാണ് കോണ്‍ഗ്രസിന്‍റെ നിര്‍ണായക നീക്കം.

യു.പി.എ ഘടകകക്ഷികള്‍ക്ക് പുറമെ ടി.ആര്‍.എസിനെയും വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെയും ബിജു ജനതാദളിനെയും ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ ഒപ്പം നിർത്താനുള്ള ചർച്ചകൾക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി, ടി.ആര്‍.എസ് നേതാവ് കെ ചന്ദ്രശേഖര്‍ റാവു എന്നിവരുമായും ചര്‍ച്ച നടത്താന്‍ നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കത്ത് ലഭിച്ചതായും എം.കെ സ്റ്റാലിന്‍ യോഗത്തില്‍ പങ്കെടുക്കുമെന്നും ഡി.എം.കെ അറിയിച്ചിട്ടുണ്ട്. മൂന്നാം മുന്നണിക്കായി ചർച്ചകൾ നടത്തുന്ന ചന്ദ്രശേഖർ റാവുവിനെ കോൺഗ്രസ് മുന്നണിയുടെ ഭാഗമാകാൻ ഡി.എം.കെ ക്ഷണിച്ചിട്ടുണ്ട്. ബി.ജെ.പിയെ ശക്തമായി എതിര്‍ക്കുന്ന മമത ബാനര്‍ജിയെ കൂടെ നിര്‍ത്താനാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. എന്തുവില കൊടുത്തും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വീണ്ടും എത്തുന്നത് തടയുകയാണ് കോൺഗ്രസിന്‍റെ ലക്ഷ്യം.

 

 

തെരഞ്ഞെടുപ്പ് ഫലം അടിസ്ഥാനപ്പെടുത്തി ബി.ജെ.പി ഇതര സര്‍ക്കാരുണ്ടാക്കാനുള്ള നിര്‍ണായക കരുനീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ബി.ജെ.പി ഒറ്റയ്ക്ക് 200സീറ്റിന് മുകളിലെത്തിയാല്‍ ബി.ജെ.പിയിലേക്ക് കൂറുമാറാന്‍ സാധ്യതയുള്ള ബി.ജെ.ഡി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ടി.ആര്‍.എസ് എന്നിവരുടെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് ആരംഭിച്ചത്.

എം.കെ സ്റ്റാലിനിലൂടെ ടി.ആര്‍.എസിനെയും, വൈ.എസ.്ആര്‍ കോണ്‍ഗ്രസിനെയും ഒപ്പം നിര്‍ത്താമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും, ബി.എസ്.പി അധ്യക്ഷ മായാവതിയെയും ഒപ്പം നിര്‍ത്താന്‍ സോണിയ ഗാന്ധി നേരിട്ട് രംഗത്തിറക്കുമെന്നാണ് കോണ്‍ഗ്രസിന്റേയും വിലയിരുത്തല്‍.

അതേസമയം, കോണ്‍ഗ്രസിന് 100 മിതല്‍ 110 സീറ്റ വരെയാണ് ലഭിക്കുന്നതെങ്കില്‍ പ്രാദേശിക കക്ഷികളുടെ നേൃത്വത്തിലുള്ള മൂന്നാംമുന്നണിയെ പുറത്തുനിന്ന് പിന്തുണക്കാനും കോണ്‍ഗ്രസ് തയ്യാറായേക്കും.

പ്രധാനമന്ത്രി പദം ലഭിച്ചില്ലെങ്കിലും കോണ്‍ഗ്രസിന് പ്രശ്നമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പു ഫലം വരുന്നതിനു മുമ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സഖ്യകക്ഷികള്‍ക്കുള്ള സന്ദേശമാണ് ഗുലാം നബി ആസാദിന്റെ ഈ പ്രസ്താവനയെ കണക്കാക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ത്താന്‍ കോണ്‍ഗ്രസ് നേരത്തെ ശ്രമിച്ചിരുന്നു.

എന്‍.ഡി.എയെ അധികാരത്തില്‍ നിന്നും പുറത്താക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ലക്ഷ്യം. ‘നമ്മള്‍ അവസാന ഘട്ട തെരഞ്ഞെടുപ്പിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയതില്‍ നിന്നും എനിക്കു മനസിലായത് ബി.ജെ.പിയോ എന്‍.ഡി.എയോ അധികാരത്തില്‍ തിരിച്ചെത്താന്‍ പോകുന്നില്ലയെന്നാണ്. നരേന്ദ്രമോദി രണ്ടാം തവണ പ്രധാനമന്ത്രിയാകില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം എന്‍.ഡി.എ ഇതര സര്‍ക്കാറായിരിക്കും കേന്ദ്രത്തിലുണ്ടാവുക.’ – എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.