‘ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടിട്ടില്ല, ഭാവി പരിപാടി തീരുമാനിക്കാന്‍ സമയം നല്‍കി’; സർവകക്ഷി യോഗത്തില്‍ വിദേശകാര്യമന്ത്രി

Jaihind Webdesk
Tuesday, August 6, 2024

 

ന്യൂഡൽഹി: കലാപത്തെ തുടർന്ന് ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്ത മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ബംഗ്ലാദേശിലെ സാഹചര്യം വിശദീകരിക്കാൻ ചേർന്ന സർവകക്ഷി യോഗത്തിലാണ് വിദേശകാര്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഭാവി പരിപാടികൾ തീരുമാനിക്കാൻ അവർക്ക് സമയം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ബംഗ്ലാദേശിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് എസ്. ജയ്ശങ്കർ സർവകക്ഷി യോഗത്തെ അറിയിച്ചു. ഷെയ്ഖ് ഹസീന ബംഗ്ലാദേശ് വിടാനുണ്ടായ സാഹചര്യവും ഇന്ത്യ സ്വീകരിച്ച നടപടികളും ചർച്ചയായി. ബംഗ്ലാദേശ് സൈന്യവുമായും ഇന്ത്യ ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് വിഷയത്തിൽ നൽകുന്ന പിന്തുണയ്ക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളോടും വിദേശകാര്യമന്ത്രി നന്ദിയറിയിച്ചു.

ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, പാർലമെന്‍ററികാര്യ മന്ത്രി കിരൺ റിജിജു, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.