പ്രളയദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവര്‍ണറെ കണ്ടു

Jaihind Webdesk
Friday, August 31, 2018

തിരുവനന്തപുരം: പ്രളയദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണര്‍ പി സദാശിവത്തെ കണ്ടു. ദുരിതാശ്വാസത്തിനായി പ്രത്യേക അക്കൗണ്ട് വേണമെന്നും ദുരന്തനിവാരണ സമിതി പുനസംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നിവേദനം നല്‍കിയതായും രമേശ് ചെന്നിത്തല പറഞ്ഞു.

നാല് ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചിട്ടുള്ളത്.

1. ലോകത്തിന്റെ എല്ലാഭാഗത്തും നിന്നും ദുരിതാശ്വാസത്തിന്റെ ഭാഗമായി സര്‍ക്കാരിന് ലഭിക്കുന്ന പണം  പോകുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ  ഫണ്ടിലേക്കാണ്.  അത് കൊണ്ട്  ഇത്  വകമാറ്റി ചിലവഴിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.  രാഷ്ട്രീയ പരിഗണനയില്ലാതെയും വിവേചനമില്ലാതെയും ഫണ്ട് വിനിയോഗിക്കപ്പെടണം.  അതിന് വേണ്ടി  പ്രളയ ദുരിതാശ്വാസ ഫണ്ട് ഒരു  പ്രത്യേക അക്കൗണ്ടാക്കി മാറ്റണം.

2.  മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നു വിട്ടതിനെക്കുറിച്ച്   ജുഡീഷ്യല്‍ അന്വേഷണം നടത്തി വസ്തുതകള്‍ വെളിച്ചത്ത് കൊണ്ട് വരണം. കാലേകൂട്ടി ഡാമുകള്‍ എല്ലാം ഒന്നിച്ച് തുറന്നു വിട്ടതാണ് പ്രളയത്തിനിടയാക്കിയത്.  ഡാമുകള്‍ തുറന്ന് വിടുന്നതിന് മുമ്പ് വ്യക്തമായ മുന്നറിയിപ്പുകള്‍ നല്‍കുന്നതിലും ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിലും  സര്‍ക്കാരിന് വന്‍ വീഴ്ചയാണുണ്ടായത്. ഇതിനുത്തരവാദികളായവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണം.

3.   പ്രളയ ദുരന്തബാധിതര്‍ക്കും  മതിയായ നഷ്ടപരിഹാരം ഉറപ്പ് നല്‍കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതും  ഒരു ഹൈക്കോടതി ജഡ്ജിയുടെ  നേതൃത്വത്തില്‍    ഒരു ട്രിബ്യുണില്‍ രൂപവല്‍ക്കരിക്കണം. ഇതുവഴി എല്ലാ ദുരന്ത ബാധിതര്‍ക്കും  അവര്‍ അര്‍ഹിക്കുന്ന തരത്തിലുള്ള നഷ്ടപരിഹാരം വിതരണം ചെയ്യാനും പുനരധിവാസം ഉറപ്പ് വരുത്താനും കഴിയും.

4.   കേരള സര്‍ക്കാരിന്റെ കീഴിലുള്ള ദുരന്ത നിവാരണ വകുപ്പ്  ഉടന്‍ പുനഃസംഘടിപ്പിച്ച് കാര്യക്ഷമമാക്കണം.

ഇന്നലെ നിയമസഭയില്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ചെങ്കിലും സര്‍ക്കാര്‍ അത് തള്ളിക്കളഞ്ഞതിനാലാണ് സംസ്ഥാന ഭരണത്തലവന്‍ എന്ന നിലയ്ക്ക് ഗവര്‍ണര്‍ക്ക് ഇത് സംബന്ധിച്ച നിവേദനം നല്‍കിയതെന്ന് ഗവര്‍ണറെ കണ്ട ശേഷം രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.