പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്ന പിണറായി സര്‍ക്കാര്‍ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കലുമായി മുന്നോട്ട് പോകുന്നത് ജനവഞ്ചന: രമേശ് ചെന്നിത്തല

Jaihind News Bureau
Friday, December 20, 2019

വിവാദമായ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയും അതിനെതിരെ സമരം നടത്തുകയും ചെയ്യുന്ന സംസ്ഥാനത്തെ ഇടതുസര്‍ക്കാര്‍ അതേ സമയം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പുതുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നത് ജനവഞ്ചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ (എന്‍.ആര്‍.സി) ആദ്യപടിയായ ഈ നടപടി പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. അതേ സമയം കേരള സര്‍ക്കാര്‍ പൗരത്വ ഭേദഗതിയെ എതിര്‍ക്കുമ്പോള്‍ തന്നെ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയും ചെയ്യുന്നു. ഇത് ഇരട്ടത്താപ്പാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി വിശദീകരണം നല്‍കണം.

അടുത്ത വര്‍ഷം ഏപ്രിലിനും മെയ് മാസത്തിനുമിടിയില്‍ എന്‍.പി.ആര്‍ പുതുക്കുന്നതിനുള്ള നടപടികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പൊതു ഭരണ വകുപ്പ് 12-11-19 നാണ് ഉത്തരവിറക്കിയത്. കേരളത്തില്‍ ഇടതു സര്‍ക്കാര്‍ ഒന്ന് പറയുകയും കടക വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പതിവ് രീതി തന്നെയാണ് പൗരത്വ ഭേദഗതിയുടെ കാര്യത്തിലും സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന കാതലായ പ്രശനമായതിനാല്‍ അതിന്റെ ഗൗരവം കണക്കിലെടുത്താണ് ഇടതു മുന്നണണിയെക്കൂടെ കൂട്ടി സംയുക്ത സമരത്തിന് യു.ഡി.എഫ് തയ്യാറായത്. ആ സംയുക്ത സമരത്തിന്റെയും ശോഭ കെടുത്തുന്ന നടപടിയാണ് സര്‍ക്കാരിന്റെത്. പൗരത്വ ഭേദഗതി ബില്ലിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കുന്ന എതിര്‍പ്പില്‍ തെല്ലെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ എന്‍.പി.ആര്‍ പുതുക്കല്‍ നടപടികള്‍ അടിയന്തിരമായി നിര്‍ത്തി വയ്ക്കുകയും ഉത്തരവ് പിന്‍ വലിക്കുകയും ചെയ്യണം.
1955 ലെ പൗരത്വ നിയമമനുസരിച്ചാണ് എന്‍.പി.ആര്‍ പുതുക്കുന്നത്. ഈ നിയമത്തിലാണ് മോദി സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. അതിനെതിരെയാണ് അറുപതോളം ഹര്‍ജികള്‍ സുപ്രീംകോടതിയിലുള്ളത്. ആ നിലയ്ക്കും ഹര്‍ജകളില്‍ തീര്‍പ്പുണ്ടാകുന്നത് വരെ എന്‍.പി.ആര്‍ പുതുക്കുന്ന നടപടികള്‍ നിര്‍ത്തി വയ്‌ക്കേണ്ടത് അത്യാവശ്യവുമാണ്് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.