22 കർഷകർ ആത്മഹത്യ ചെയ്തിട്ടും, കാർഷിക ഉത്പന്നങ്ങളുടെ വിലയിടിഞ്ഞിട്ടും എല്ലാം ഭദ്രമെന്ന് കൃഷിമന്ത്രി പറയുന്നത് അംഗീകരിക്കാനാവില്ല : രമേശ് ചെന്നിത്തല

Jaihind News Bureau
Monday, February 10, 2020

22 കർഷകർ ആത്മഹത്യ ചെയ്തിട്ടും, കാർഷിക ഉത്പന്നങ്ങളുടെ വിലയിടിഞ്ഞിട്ടും എല്ലാം ഭദ്രമെന്ന് കൃഷിമന്ത്രി പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റബർ കർഷകർക്ക് വേണ്ടി മുതലക്കണ്ണീർ ഒഴുക്കുക മാത്രമാണെന്ന കൃഷിമന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. റബർ വിലസ്ഥിരതാ ഫണ്ട് കൊണ്ടുവന്നത് കെ.എം മാണിയെന്ന് പ്രതിപക്ഷ നേതാവ് മറുപടി നൽകി. സംസ്ഥാനത്ത് കാർഷിക മേഖല നേരിടുന്ന പ്രതിസന്ധിയിൽ സണ്ണി ജോസഫ് എംഎൽഎയുടെ അടിയന്തര പ്രമേയത്തിന് അവതരാണാനുമതി ലഭിച്ചിരുന്നു.

സംസ്ഥാനത്ത് കാർഷിക മേഖല നേരിടുന്ന പ്രതിസന്ധിയിൽ സണ്ണി ജോസഫ് എംഎൽഎയുടെ അടിയന്തര പ്രമേയത്തിന് അവതരാണാനുമതി ലഭിച്ചിരുന്നു. കൃഷിക്കാർ കടബാധ്യത മൂലം ആത്മഹത്യയുടെ വക്കിലാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരു പോലെ കാർഷിക മേഖലയെ അവഗണിക്കുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഇടതു സർക്കാരിന്‍റെ കാലത്ത് 22 കർഷകർ ആത്മഹത്യ ചെയ്തു. കാർഷിക ഉത്പന്നങ്ങളുടെയും വിലയിടിഞ്ഞു. എന്നിട്ടും എല്ലാം ഭദ്രമെന്ന് കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ പറയുന്നു. ഇത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

റബർ കർഷകർക്ക് വേണ്ടി പ്രതിപക്ഷം മുതലക്കണ്ണീർ ഒഴുക്കുക മാത്രമാണ് ചെയ്യുന്നതെന്ന് കൃഷിമന്ത്രി ആരോപിച്ചു. റബർ വിലസ്ഥിരതാ ഫണ്ട് കൊണ്ടുവന്നത് കെ.എം മാണിയെന്ന് പ്രതിപക്ഷ നേതാവിന്‍റെ മറുപടി. കൃഷിമന്ത്രിക്ക് പ്രതിപക്ഷനേതാവ് മറുപടി നൽകിയതോടെ സഭയിൽ പ്രതിപക്ഷ ബഹളം. തുടർന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി.

രണ്ടര മണിക്കൂർ നീണ്ടുനിന്ന ചർച്ചയിൽ 11 പേർ പങ്കെടുത്തു.