വനിതാ മതിൽ പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണം: രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, December 2, 2018

വനിതാ മതിൽ പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇതിലൂടെ സാമുദായിക വേര്‍തിരിവുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ ചെലവിലെ പാര്‍ട്ടി പരിപാടിയാണ് വനിതാ മതിലെന്നും  രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ പൊതുഖജനാവിലെ പണം ഉപയോഗിക്കരുതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ജാതീയമായി വേര്‍തിരിവുണ്ടാക്കി ശബരിമല വിഷയം ആളിക്കത്തിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സമുദായസംഘടനകളുടെ യോഗത്തില്‍ 190 സംഘടനകളില്‍ 80 സംഘടനകള്‍ മാത്രമാണ് പങ്കെടുത്തത്. യോഗത്തിന്‍റെ മിനിറ്റ്സ് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമലയിൽ സമാധാനന്തരീക്ഷം പുനഃസ്ഥാപിക്കണ്ടേ സർക്കാർ വിഷയം ആളി കത്തിക്കുന്നത് ബി.ജെ.പി യെ സഹായിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമലയിൽ അയിത്തവും അനാചാരാവും നിലനിൽക്കുന്നില്ല. പിന്നെ എന്ത് നവോത്ഥാനമാണ് അവിടെ ഉണ്ടാകേണ്ടതെന്നും അനാവശ്യ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ശബരിമലയുടെ പേരില്‍ ബി.ജെ.പിയും ആർ.എസ്.എസും നടത്തുന്ന സമരം അനാവശ്യമാണ്. ശബരിമലയിലെ അനാവശ്യ നിയന്ത്രണങ്ങള്‍ക്കെതിരെ യു.ഡി.എഫ് ഡിസംബര്‍ അഞ്ചിന് എല്ലാ നിയമസഭാമണ്ഡലങ്ങളിലും സായാഹ്ന ധര്‍ണ നടത്തി പ്രതിഷേധിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. ഹൈക്കോടതി നിരീക്ഷർക്ക് എതിരെ സുപ്രീം കോടതിയിൽ പോകാനുള്ള സർക്കാർ നീക്കം ശബരിമലയിൽ സമാധാനം ആഗ്രഹിക്കുന്നില്ലതിന്‍റെ വ്യക്തമായ തെളിവാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ലോക്നാഥ് ബെഹ്റയ്ക്ക് എതിരായ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പരാമർശം ഗൗരവമുളളതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഗുജറാത് കലാപത്തിന്‍റെ ഉത്തരവാദികൾക്ക് ക്ലീൻ ചിറ്റ് നൽകിയ വ്യക്തിയാണ് ലോക്നാഥ് ബെഹ്റ.  മോദിയും പിണറായിയും തമ്മിൽ അവിശുദ്ധ ബന്ധമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.