ഇടതുപക്ഷത്തിന്‍റേത് നുണപ്രചാരണം ; ക്ഷേമപെന്‍ഷനില്‍ യുഡിഎഫ് ബഹുകാതം മുന്നില്‍: ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Friday, November 27, 2020

 

തിരുവനന്തപുരം: സാമൂഹിക ക്ഷേമപെന്‍ഷന്‍റെ കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ഇടതുസര്‍ക്കാരിനെക്കാള്‍ ബഹുകാതം മുന്നിലാണെന്നും ഇക്കാര്യത്തില്‍ അവര്‍ അഴിച്ചുവിടുന്ന പ്രചാരണം നട്ടാല്‍ കുരുക്കാത്ത കള്ളമാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

വര്‍ഷംതോറുമുള്ള സ്വഭാവിക വര്‍ധന മാത്രമാണ് പിണറായി സര്‍ക്കാര്‍ നടപ്പാക്കിയത്. ഏറ്റവും കൂടുതല്‍ പെന്‍ഷന്‍കാരുള്ള വൃദ്ധജനങ്ങള്‍, വികലാംഗര്‍ എന്നിവര്‍ക്ക് കനത്ത നഷ്ടം സംഭവിച്ചു. ലക്ഷക്കണക്കിന് ആളുകളുടെ പെന്‍ഷന്‍ ഇല്ലാതാക്കുകയും ചെയ്തു.

വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ 13.8ലക്ഷം പേര്‍ക്ക് പ്രതിമാസം 300 രൂപയാണ് ക്ഷേമപെന്‍ഷന്‍ നല്‍കിയത്. 2011ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം തുടര്‍ച്ചയായി പെന്‍ഷന്‍ തുകയും പെന്‍ഷന്‍കാരുടെ എണ്ണവും കുത്തനെ കൂട്ടി. പെന്‍ഷന്‍കാരുടെ എണ്ണം 34 ലക്ഷമായി.

ആദ്യവര്‍ഷം 300 രൂപയില്‍ നിന്ന് 400 രൂപയാക്കി. 2012ല്‍ 13ലും ക്രമാനുഗതമായ വര്‍ധന ഉണ്ടായി. അഗതി (വിധവ) പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസുകഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍, അനാഥാലയങ്ങള്‍/ വൃദ്ധ സദനങ്ങള്‍/ യാചക മന്ദിരങ്ങള്‍/ വികലാംഗര്‍ക്കവേണ്ടിയുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്കു നല്കുന്ന പ്രതിമാസ ഗ്രാന്‍റ് എന്നിവ 700 രൂപയായി. 80 ശതമാനത്തിനു മുകളില്‍ വൈകല്യമുള്ളവര്‍ക്കു നല്കുന്ന വികലാംഗ പെന്‍ഷന്‍ 1,000 രൂപയും 80 വയസിനു മുകളിലുള്ളവര്‍ക്ക് നല്കുന്ന ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യ പെന്‍ഷന്‍ 1,100 രൂപയുമായി.

2014ലെ വര്‍ധന പ്രകാരം അഗതി (വിധവ) പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസു കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍, അനാഥാലയങ്ങള്‍/ വൃദ്ധ സദനങ്ങള്‍/ യാചക മന്ദിരങ്ങള്‍/ വികലാംഗര്‍ക്കവേണ്ടിയുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്കു നല്കുന്ന പ്രതിമാസ ഗ്രാന്‍റ് എന്നിവ 800 രൂപയാക്കി. 80 ശതമാനത്തിനു മുകളില്‍ വൈകല്യമുള്ളവര്‍ക്കു നല്കുന്ന വികലാംഗ പെന്‍ഷന്‍ 1,100 രൂപയും 80 വയസിനു മുകളിലുള്ളവര്‍ക്ക് നല്കുന്ന ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യ പെന്‍ഷന്‍ 1,200 രൂപയുമായി.

2016ല്‍ 75 വയസു കഴിഞ്ഞ വൃദ്ധജനങ്ങളുടെ വാര്‍ധക്യകാല പെന്‍ഷന്‍ കുത്തനെ കൂട്ടി 1500 രൂപയാക്കി. ഏറ്റവും കൂടുതല്‍ പെന്‍ഷന്‍കാരുള്ളത് ഈ വിഭാഗത്തിലാണ്. 2015ല്‍ 12.21 ലക്ഷം പേര്‍.

യുഡിഎഫ് സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങാനുള്ള വരുമാന പരിധി ഒരു ലക്ഷം രൂപയാക്കിയതോടൊപ്പം ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും അര്‍ഹതാ മാനദണ്ഡങ്ങള്‍ക്കു വിധേയമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങാം എന്നും തീരുമാനിച്ചു.

ഇടതുസര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ എല്ലാ പെന്‍ഷനുകളും ഏകീകരിച്ച് 1000 രൂപയാക്കിയപ്പോള്‍ 1100 രൂപ പെന്‍ഷന്‍ വാങ്ങിയിരുന്ന വികലാംഗര്‍ക്കും 1500 രൂപ പെന്‍ഷന്‍ വാങ്ങിയിരുന്ന വൃദ്ധജനങ്ങള്‍ക്കും കനത്ത നഷ്ടം സംഭവിച്ചു. ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നിര്‍ത്തലാക്കിയതോടെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ലഭിച്ചിരുന്ന തുച്ഛമായ വരുമാനം നിലച്ചു.